മേപ്പാടി:ഉരുൾപൊട്ടലിൽ ഒലിച്ചുപോയി പുഴയുടെ നടുവിൽ കഴുത്തറ്റം ചെളിയിൽ പൂണ്ട് മണിക്കൂറുകളോളം മരണമുഖത്ത് കിടന്ന സോമന് (50) ഇത് രണ്ടാം ജന്മമാണ്.
ഇന്നലെ രാവിലെ മുതൽ രക്ഷാപ്രവർത്തകർക്ക് നേരെ കൈ ഉയർത്തി കാട്ടി തന്നെ രക്ഷിക്കാൻ അപേക്ഷിക്കുന്ന സോമന്റെ ദൃശ്യങ്ങൾ കൊടുംദുരന്തത്തിൽ നടുങ്ങിയ നാടിന് മറ്റൊരു നൊമ്പരമായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടാണ് രക്ഷാ ദൗത്യം തുടങ്ങിയത്.
മുണ്ടക്കൈ സ്‌കൂളിന് താഴ്ഭാഗത്ത്, തീരത്തു നിന്ന് 100 മീറ്റർ അകലെയാണ് സോമൻ ചെളിയിൽ പുതഞ്ഞത്. കഴുത്തു വരെ മുങ്ങിത്താഴുന്നതിനിടെ പലവട്ടം കൈ ഉയർത്തി കാട്ടിയെന്ന് രക്ഷാപ്രവർത്തകനായ ശിഹാബ് പറഞ്ഞു. രക്ഷപ്പെടുത്താമെന്ന് ആംഗ്യഭാഷയിൽ ധൈര്യം നൽകി.
രക്ഷാപ്രവർത്തകർക്ക് കാണാവുന്ന അലത്താണെങ്കിലും അവിടെ എത്തുക അസാദ്ധ്യമായിരുന്നു. രണ്ടുതവണ ശ്രമിച്ചെങ്കിലും രക്ഷാപ്രവർത്തകരും ചെളിയിൽ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. ചെറിയ മരത്തടികൾ കൂട്ടിക്കെട്ടി അതിലൂടെ നടന്നും കയറിൽ പിടിച്ചും പരസ്പരം കൈകോർത്തുമാണ് അവർ സോമന്റെ അടുത്ത് എത്തിയത്. ഉച്ചയ്ക്കുശേഷം മൂന്നരയോടെ രക്ഷപ്പെടുത്തി.
പുറത്ത് എത്തിച്ചപ്പോൾ സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ രക്ഷാപ്രവർത്തകർക്ക് നേരെ കൈകൂപ്പി.
ചെളിയിൽ പുതഞ്ഞ് ഏറെ നേരം കിടന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ട്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരയ്ക്ക് താഴെ സാരമായി പരിക്കുണ്ട്. ഫിസിയോതെറാപ്പി ഉൾപ്പെടെ ചികിത്സ വേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |