കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ. ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെ തെരച്ചിലിന് ഉൾപ്പെടുത്തിയിട്ടുണ്ട്. 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.എട്ടുമണിയോടെ തുടങ്ങുന്ന തെരച്ചിലിൽ പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. പുഴയുടെ താഴെ ഭാഗങ്ങളിൽ സേനയെ ഉപയോഗിച്ച് തെരച്ചിൽ നടത്തും.
ഇന്നലെ ദുരന്ത സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സർക്കാർ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. .വയനാട് കളക്ടറേറ്റിൽ അവലോകന യോഗത്തിലാണ് പ്രഖ്യാപനം.
'കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമുണ്ട്. ദുരന്തം നേരിടാൻ പണം തടസമാവില്ല. ദുരിതബാധിതർക്ക് ഒപ്പം നിൽക്കുകയാണ് പ്രധാനം. നൂറുകണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. അവരുടെ ജീവിത സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്' എന്നുപറഞ്ഞ മോദി നാശനഷ്ടങ്ങളുടെ വിശദവിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഒപ്പമുണ്ടെന്ന് ഉറപ്പു നൽകി സാന്ത്വനം പകർന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ അവർക്ക് അതിജീവനത്തിന്റെ വഴിയിൽ പ്രതീക്ഷയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ഡോ. വി.വേണുവും എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ദുരന്തത്തിന്റെ ചിത്രം വിവരിച്ചു.
രാവിലെ കണ്ണൂരിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ 11.47നാണ് പ്രധാനമന്ത്രി വയനാട്ടിൽ എത്തിയത്. ഉരുൾ തകർത്ത ചൂരൽമലയും മുണ്ടക്കൈയും കോപ്റ്ററിലിരുന്ന് കണ്ടു.12.15ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി,സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു, ടി.സിദ്ദീഖ് എം.എൽ.എ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കൊടൊപ്പം കാറിൽ ദുരന്തഭൂമിയിലേക്ക് എത്തി.
ബെയ്ലി പാലത്തിൽ നിന്ന് എല്ലാം വീക്ഷിച്ചു. ഉരുൾ കവർന്ന വെളളാർമല സ്‌കൂൾ കാണണമെന്ന് പറഞ്ഞു. ആ കാഴ്ച പ്രധാനമന്ത്രിയെ നൊമ്പരപ്പെടുത്തി. അവിടെ പഠിച്ചിരുന്ന കുട്ടികളെപ്പറ്റി ആശങ്കയോടെ ചോദിച്ചു. സൈനിക ഉദ്യോഗസ്ഥൻ പ്രദേശത്തിന്റെ പഴയ ഭൂപടവും ദുരന്തത്തിന് ശേഷമുളള ഭൂപടവും കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |