തിരുവനന്തപുരം: മാസ്കോട്ട് ഹോട്ടലിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ജീവപര്യന്തം തടവിനുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റിനാണ് പൊലീസ് ഒരുങ്ങുന്നത്. ബലാത്സംഗം (ഐ.പി.സി 376), ഭീഷണിപ്പെടുത്തൽ (506) എന്നിവയാണ് വകുപ്പുകൾ.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനു പിന്നാലെ മുങ്ങിയ സിദ്ദിഖിനെ പിടികൂടാൻ മ്യൂസിയം പൊലീസ് കൊച്ചിയിലെത്തി. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി. അറസ്റ്റിന് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശ് നിർദ്ദേശിച്ചു.
പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖിനെ 2016 ജനുവരി 28ന് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂഷോയ്ക്ക് നിളാ തിയേറ്ററിൽ വച്ച് കണ്ടു. ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നടിക്ക് 21വയസുള്ളപ്പോൾ ഹോട്ടലിലെ 101-ഡി മുറിയിലായിരുന്നു സംഭവം. മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തി. സിദ്ദിഖ് മുറിയെടുത്തതായി ഹോട്ടൽ രേഖയിലുണ്ട്. ജനുവരി 27ന് രാത്രി 12ന് മുറിയെടുത്ത സിദ്ദിഖ് പിറ്റേന്ന് വൈകിട്ട് 5വരെ ഹോട്ടലിലുണ്ടായിരുന്നു. സന്ദർശക രജിസ്റ്ററിൽ നടി ഒപ്പിട്ടതും തെളിവായി.
പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു. ഗൂഢാലോചന അന്വേഷിക്കണം. പലപ്പോഴും വ്യത്യസ്ത രീതിയിൽ ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018ലെ ആരോപണം. പിന്നീട് ഉപദ്രവിച്ചെന്നായി. മറ്റു പലർക്കെതിരേയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതികളുന്നയിച്ച ഇവർക്ക് പ്രത്യേക അജൻഡയുണ്ടെന്നും പരാതിയിലുണ്ടായിരുന്നു.
മൊഴികളെല്ലാം ശരിയായി
ഹോട്ടലിലെ തെളിവെടുപ്പിൽ, മുറി നടി പൊലീസിന് കാട്ടിക്കൊടുത്തിരുന്നു. ഈ മുറിയുടെ ഗ്ലാസ്ജനൽ മാറ്റിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന മൊഴിയും ശരിയായി. മാതാപിതാക്കൾക്കും കൂട്ടുകാരിക്കുമൊപ്പമാണ് ഹോട്ടലിലെത്തിയതെന്ന മൊഴിയും മൂവരും സ്ഥിരീകരിച്ചു. പീഡിപ്പിച്ചശേഷം സിദ്ദിഖ് ചോറും മീൻകറിയും തൈരും കഴിച്ചെന്ന നടിയുടെ മൊഴി ശരിയാണെന്ന് ഹോട്ടൽ ബിൽരേഖകളിൽ തെളിഞ്ഞു. പീഡനവിവരം ഒരുവർഷത്തിനു ശേഷം കാട്ടാക്കയിലെ സുഹൃത്തിനോട് നടി പറഞ്ഞതും മാനസിക സംഘർഷത്തെ തുടർന്ന് കാക്കനാട്ടും പനമ്പള്ളി നഗറിലുമുള്ള സൈക്യാട്രിസ്റ്റുകളുടെ ചികിത്സ തേടിയതും അന്വേഷണത്തിൽ നിർണായകമായി. 2018ൽ സമൂഹമാദ്ധ്യമത്തിലിട്ട കുറിപ്പും 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇതേക്കുറിച്ചുള്ള വാർത്തയും തെളിവായി നടി കൈമാറി.
തെളിവ് നശിപ്പിക്കാൻ ശ്രമം: പരാതിക്കാരി
ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സിദ്ദിഖ് ശ്രമിക്കുന്നതായി പരാതിക്കാരിയായ നടി പറഞ്ഞു. മുൻകൂർ ജാമ്യം നൽകാത്തതിൽ സന്തോഷമുണ്ട്. കേസ് നടക്കുന്നതിനാൽ കൂടുതൽ സംസാരിക്കാനില്ല. രഹസ്യമായി പറഞ്ഞ പല കാര്യങ്ങളും പൊലീസ് പുറത്തുവിട്ടതിൽ അതൃപ്തിയുണ്ട്- നടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെളിവുകളിൽ പിടിച്ച് പൊലീസ്
സിദ്ദിഖിനെതിരെ ഉയർന്ന ബലാത്സംഗക്കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ചശേഷമായിരുന്നു അറസ്റ്റിന് പ്രത്യേകസംഘം നീക്കം തുടങ്ങിയത്. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പൊലീസ് വിധി വരുംവരെ കാത്തിരിക്കുകയായിരുന്നു. എട്ടുവർഷം മുൻപുള്ള സംഭവത്തിൽ പരാതി ദുരുദ്ദേശ്യത്തോടെയെന്നായിരുന്നു സിദ്ദിഖിന്റെ വാദം. എന്നാൽ 2019ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞതാണെന്ന് നടി മൊഴിനൽകി. തുടർന്ന് സിനിമയിൽ നിന്ന് മാറ്റിനിറുത്തി. നടിയുടെ രഹസ്യമൊഴി ജുഡിഷ്യൽ ഒന്നാംക്ലാസ് കോടതി മജിസ്ട്രേട്ട് എസ്. അശ്വതിനായരാണ് രേഖപ്പെടുത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ വിജുവാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |