ആലപ്പുഴ : വിജയലക്ഷ്മി കൊലപാതകം തെളിയിക്കുന്നതിൽ മൊബൈൽ ഫോൺ കാൾ വിശദാംശങ്ങൾക്കൊപ്പം പൊലീസ് ആശ്രയിക്കുന്ന ലാസ്റ്റ് സീൻ തിയറിയും വഴിത്തിരിവായി.
വിജയലക്ഷ്മിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ 13ന് രാത്രി 8.57നാണ് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 9ന് രാവിലെ 11.30 മുതൽ വാടകവീട്ടിൽ നിന്ന് കാണാതായെന്നായിരുന്നു മൊഴി. വിജയലക്ഷ്മിയുടെ ഫോൺനമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് 10ന് എറണാകുളം ട്രാൻ. ബസ് സ്റ്റാന്റിൽ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതായി മനസിലാക്കി. തുടർന്ന് ഫോൺ കാൾ വിശദാംശങ്ങൾ ശേഖരിച്ചു.
ഫോൺ നഷ്ടപ്പെട്ടാൽ മറ്രേതെങ്കിലും ഫോണിൽ നിന്ന് ഉടമ അതിലേക്ക് വിളിച്ചുനോക്കുന്ന പതിവുണ്ടെങ്കിലും അതുണ്ടായില്ലെന്ന് കണ്ടത്തി. കാണാതായ ദിവസം വിളിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് വിജയലക്ഷ്മിയുടെ സുഹൃത്തായ സുധീഷുൾപ്പെടെ പലരെയും നേരിൽ കണ്ടു. കടലിൽ പോയിരുന്ന ജയചന്ദ്രനുൾപ്പെടെ പലരെയും നിരീക്ഷണത്തിലാക്കി. 6ന് വൈകിട്ട് ജയചന്ദ്രൻ വിജയലക്ഷ്മിയെ വിളിച്ചതും വൈകിട്ട് 7.45ന് ഓച്ചിറ മുതൽ അമ്പലപ്പുഴവരെ ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നതും തിരിച്ചറിഞ്ഞു.
പിടിയിലാകുംവരെയുള്ള ജയചന്ദ്രന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ പൊലീസിന് ഇയാളിൽ സംശയം ബലപ്പെട്ടു. ഓച്ചിറ മുതൽ അമ്പലപ്പുഴവരെ യാത്രയ്ക്കിടയിൽ ലഭിച്ച സിസി ടിവി ദൃശ്യങ്ങളും നിർണായകമായി. അമ്പലപ്പുഴയിൽ ബസിറങ്ങിയശേഷം വിജയലക്ഷ്മിയുമായി വീട്ടിലെത്തി. കൊലപാതകശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിജയലക്ഷ്മിയുടെ ഫോണുമായി ജയചന്ദ്രൻ എറണാകുളത്തേക്ക് പുറപ്പെട്ടത് തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിൽ വച്ചിട്ടാണ്.
കണ്ണൂർ ബസിൽ ഉപേക്ഷിച്ച ഫോൺ കണ്ടക്ടറാണ് ഡിപ്പോയിലെ എയ്ഡ് പോസ്റ്റിലേൽപ്പിച്ചത്. അവിടെ നിന്ന് സെൻട്രൽ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയചന്ദ്രന് കാൾവിശദാംശങ്ങൾ സഹിതമുള്ള ചോദ്യംചെയ്യലുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കുറ്റം സമ്മതിക്കേണ്ടിന്നു.
കൊല്ലം സിറ്റിപൊലീസ് കമ്മിഷണർ ചൈത്ര തെരേസജോൺ, എ.സി.പി അഞ്ജലി ഭാവന, എസ്.എച്ച്.ഒ വി.ബിജു, എസ്.ഐമാരായ എം.ഷമീർ, കണ്ണൻ, ഷാജിമോൻ, വേണു, ജോയ്, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം. അനിത, ബിന്ദു എന്നിവരാണ് കേസന്വേഷിച്ചത്.
ലാസ്റ്റ് സീൻ തിയറി
അവസാനമായി കണ്ട രണ്ടുപേരിൽ ഒരാൾ കൊല്ലപ്പെട്ടാൽ രണ്ടാമത്തെയാൾ സമാധാനം പറയണമെന്ന തെളിവുനിയമത്തിലെ വ്യവസ്ഥ
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾക്ക് പുറമെ നിർണായകമാണ് ലാസ്റ്റ് സീൻ തിയറി
ജയചന്ദ്രൻ റിമാൻഡിൽ
വിജയലക്ഷ്മി കൊലക്കേസ് പ്രതി ജയചന്ദ്രനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയ വിജയലക്ഷ്മിയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കുലശേഖരപുരത്തെ കുടുംബവീട്ടിൽ സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |