ചെന്നൈ: അഭ്യൂഹങ്ങൾക്കൊടുവിൽ നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിയുമോയെന്നതിൽ സ്ഥിരീകരണമായി. വിവാഹമോചനം പ്രഖ്യാപിച്ച് രണ്ടുവർഷങ്ങൾക്കുശേഷം ഇരുവരും ആദ്യമായി ചെന്നൈയിലെ കുടുംബ കോടതിയിലെത്തി. ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാൻ സാദ്ധ്യതയുള്ളതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. മൂന്ന് പ്രാവശ്യം ഇരുവരും ഹിയറിംഗിന് എത്താതിരുന്നതാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയത്. എന്നാലിന്ന് ഇരുവരും കോടതിയിൽ ഹാജരായതോടെ വീണ്ടും ഒന്നിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് വിരാമമായിരിക്കുകയാണ്.
വിവാഹമോചന കേസ് പരിഗണിച്ച ജഡ്ജി നവംബർ 27ലേയ്ക്ക് വാദം കേൾക്കുന്നത് മാറ്റിവച്ചു. ഇതേ ദിവസമായിരിക്കും അന്തിമ വിധി പറയാനും സാദ്ധ്യത. ഐശ്വര്യയും ധനുഷും കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മാസ്‌ക് കൊണ്ട് മുഖം മറച്ചാണ് ഇരുവരും എത്തിയത്. മുണ്ടും ഷർട്ടും രുദ്രാക്ഷ മാലയും ധരിച്ചാണ് ധനുഷ് എത്തിയത്.
ആറ് മാസത്തെ പ്രണയത്തിനൊടുവിൽ 2004ൽ തന്റെ 21ാം വയസിലാണ് ധനുഷ്, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മൂത്ത മകൾ ഐശ്വര്യയെ വിവാഹം ചെയ്തത്. യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുണ്ട് ദമ്പതികൾക്ക്. തമിഴ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്.
'പതിനെട്ട് വർഷമായി സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും ഒരുമിച്ച് നിൽക്കുന്നു. ഈ യാത്ര വളർച്ചയുടെയും പരസ്പരധാരണകളുടെയും വിട്ടുവീഴ്ചകളുടേതുമായിരുന്നു. ഇന്ന് ഞങ്ങൾ രണ്ട് പേരും രണ്ട് പാതയിലാണ്. ദമ്പതികളെന്ന നിലയിൽ നിന്ന് വേർപിരിയാൻ ഞാനും ഐശ്വര്യയും തീരുമാനിച്ചിരിക്കുകയാണ്.
വ്യക്തിയെന്ന നിലയിൽ ഞങ്ങളെ പരസ്പരം മനസിലാക്കുന്നതിന് ഇനി സമയം തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഈ ഘട്ടത്തെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് വേണ്ട സ്വകാര്യത നൽകുമെന്ന് പ്രതീക്ഷിക്കുന്നു" - എന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ധനുഷും ഐശ്വര്യയും വേർപിരിയുന്നതായി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |