തിരുവനന്തപുരം: എൻഡോസൾഫാനേക്കാൾ മാരകമാണ് മലയാളത്തിലെ ചില സീരിയലുകൾ എന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ മന്ത്രി ഗണേശ് കുമാർ. പ്രേം കുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേശ് കുമാറും ടെലിവിഷൻ താരങ്ങളുടെ സംഘടനയായ അസോസിയേഷൻ ഒഫ് ടെലിവിഷൻ മീഡിയ ആർടിസ്റ്റും (ആത്മ) ആവശ്യപ്പെട്ടു. ആത്മയുടെ പ്രസിഡന്റാണ് ഗണേശ് കുമാർ.
എൻഡോസൾഫാൻ പരാമർശത്തിൽ 'ആത്മ' ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പ്രേം കുമാറിനയച്ച തുറന്ന കത്തിൽ പറയുന്നു. സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ വെറും കയ്യടികൾക്ക് മാത്രമായി മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച നിലപാടിനെ ആത്മ അപലപിക്കുന്നു.'എൻഡോസൾഫാനിസം' പ്രസ്‌താവനയുടെ പിന്നാലെ നടീനടന്മാർക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എന്നാൽ അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാൻ നിർവാഹമില്ലെന്നും തുറന്ന കത്തിൽ വ്യക്തമാക്കുന്നു.
കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രേം കുമാറിന്റെ എൻഡോസൾഫാൻ പരാമർശം. 'എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് ആതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിംഗ് ഉണ്ട്. എന്നാൽ ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
അതിനിടെ സെൻസറിംഗിന് സമയമില്ല. എന്നാൽ ടെലിവിഷൻ സീരിയലുകൾ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവയ്ക്കുന്നത്. കല കെെകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം'- എന്നാണ് പ്രേംകുമാർ പറഞ്ഞത്. പരാമർശത്തിനെതിരെ നടൻ ധർമ്മജൻ ബോൾഗാട്ടിയടക്കം നിരവധി സിനിമാ സീരിയൽ താരങ്ങൾ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |