ന്യൂഡല്‍ഹി: ആലപ്പുഴ കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച് റോഡ് സുരക്ഷ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി കെ.സി.വേണുഗോപാല്‍ എംപി. അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ദാരുണവും ഹൃദയഭേദകവുമായിരുന്നു വ്യക്തമാക്കിയ വേണുഗോപാല്‍ റോഡ് അപകടങ്ങളില്‍ മരണം സംഭവിക്കുന്നതിന് ഒഴിവാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.
അപകടത്തില്‍ പെടുന്നവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ഗുഡ് സമരിറ്റന്‍ നിയമം ഉള്‍പ്പെടെയുള്ള എല്ലാ റോഡ് സുരക്ഷാ നിയമങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതോടൊപ്പം ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും തെറ്റായ രൂപകല്പനകള്‍ പുനഃപരിശോധിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.ലാ കമ്മീഷന്റെ കണക്ക് പ്രകാരം അപകടത്തില്‍ പരിക്കേറ്റവരില്‍ മരണപ്പെടുന്ന 50 ശതമാനം ആത്യാവശ്യഘട്ടത്തില്‍ വൈദ്യസഹായം ലഭിക്കാതെ പോകുന്നത് കൊണ്ടാണ്. കൂടാതെ അശാസ്ത്രീയമായ റോഡുകളുടെ രൂപകല്പനയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കളര്‍കോട് അപകടത്തെ കുറിച്ചുള്ള കെ.സി. വേണുഗോപാലിന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന് ഗഡ്കരി എറണാകുളം ബൈപ്പാസിന്റെ നിര്‍മ്മാണത്തെ കുറിച്ചുള്ള മറുപടി പറയാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധവുമായി കെ.സി.വേണുഗോപാല്‍ രംഗത്ത് വന്നതോടെ ഗഡ്കരി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. എന്നാല്‍ ജനങ്ങളെ കുറ്റപ്പെടുത്തി മുടന്തം ന്യായങ്ങള്‍ പറഞ്ഞ് വിഷയത്തില്‍ നിന്ന് തെന്നിമാറി തടിതപ്പാനാണ് കേന്ദ്രമന്ത്രി മറുപടി പ്രസംഗത്തില്‍ ശ്രമിച്ചത്.
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കാന്‍ പൊതുജനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. റോഡ് അപകടങ്ങളില്‍ ഏറിയവയും റോഡുകളില്‍ ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന ബ്ലാക്ക് സ്പോട്ട് എന്ന സാങ്കേതിക പ്രശ്നം കൊണ്ടാന്നും ഇതുപരിഹരിക്കാന്‍ മന്ത്രാലയം പ്രത്യേക തുകമാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പിഴ തുക വര്‍ധിപ്പിച്ചിട്ടും നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും റോഡ് സുരക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും മന്ത്രി മറുപടി നല്‍കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |