കൊച്ചി: വേനൽക്കാലത്ത് ഇനി 'വരത്തൻ" തണ്ണിമത്തൻ വാങ്ങേണ്ട. തനി നാടൻ തണ്ണിമത്തൻ കേരളത്തിൽ വിളവെടുത്ത് കുടുംബശ്രീ നൽകും. വിഷരഹിതമായ തനി നാടൻ തണ്ണിമത്തൻ. സംസ്ഥാന കുടുംബശ്രീ മിഷനാണ് കൃഷിചെയ്യുക.
കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. 'വേനൽ മധുരം" എന്ന പേരിലാണ് ക്യാമ്പയിൻ. ജില്ലയിൽ കൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. ജില്ലയിലെ ഗ്രാമീണ മേഖലയിലെ ഒരു സി.ഡി.എസിന് കീഴിൽ ഒരു കൃഷി ഗ്രൂപ്പെങ്കിലും ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യം.
വിളവെടുപ്പ് മാർച്ച് ഏപ്രിൽ മാസത്തിൽ
കേരളത്തിൽ തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യമായ ഡിസംബർ, ജനുവരി മാസങ്ങളിൽ കൃഷി ചെയ്ത് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുകയാണ് ലക്ഷ്യം. ആദ്യമായാണ് സംസ്ഥാനത്തുടനീളം ഒരേസമയം കുടുംബശ്രീ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘക്കൃഷി (ജെ.എൽ.ജി ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശികമായി തണ്ണിമത്തന് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേനൽ കാലത്ത് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്റെ ലഭ്യത ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. ഒപ്പം കൂടുതൽ അയൽ കൂട്ടാംഗങ്ങളെ കാർഷിക മേഖലയിലേക്ക് എത്തിക്കാനും കഴിയും.
25000 രൂപ ധനസഹായം
തണ്ണിമത്തൻ കൃഷിക്കായി നിലമൊരുക്കുന്നതിനും നടീൽ വസ്തുക്കൾ വാങ്ങുന്നതിനും സി.ഡി.എസ് വഴി പരമാവധി 25,000 രൂപ വരെ റിവോൾവിൾ ഫണ്ടായി ലഭിക്കും. ഈ തുക വിളവെടുപ്പ് പൂർത്തിയായി ഒരു മാസത്തിനുശേഷം ലാഭത്തിൽ നിന്ന് തിരിച്ചടയ്ക്കണം.
ജില്ലയിലെ ആകെ സി.ഡി.എസുകൾ- 102
ഗ്രാമീണ മേഖലയിലെ സി.ഡി.എസ്- 82
റിവോൾവിൾ ഫണ്ട്- 25000 രൂപ
തണ്ണിമത്തൻ ഇനങ്ങൾ
ഷുഗർ ബേബി
പക്കീസ
ഷുഗർ ക്വീൻ
ജൂബിലി കിംഗ്
യെല്ലോ മഞ്ച്
ഓറഞ്ച് ഡിലൈറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |