തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സംസ്ഥാനത്ത് നാല് ജയിലുകളിലായി കഴിയുന്നത് 40 പേർ. കേരളത്തിൽ ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 34 വർഷം മുമ്പ്. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർചന്ദ്രനെയാണ് 1991ൽ ഏറ്റവുമൊടുവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. അതിനുശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല. വധശിക്ഷ കിട്ടിയവരെല്ലാം മേൽക്കോടതികളിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ ഏറ്റവുമൊടുവിൽ വധശിക്ഷ നടപ്പാക്കിയത് 1979ൽ. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിലേറ്റിയത്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും വിയ്യൂർ അതിസുരക്ഷാ ജയിലിലുമാണ് വധശിക്ഷ കിട്ടിയവരെ പാർപ്പിക്കുന്നത്. ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 2024 ജനുവരിയിൽ 15പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു.
അത്യപൂർവ കുറ്റങ്ങളിലല്ലാതെ വധശിക്ഷ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. നിർഭയ കേസിൽ 2020ൽ 4പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
മൂന്ന് കഴുമരങ്ങൾ,
ആരാച്ചാർമാരില്ല
തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒരു കഴുമരവുമുണ്ട്. രണ്ടിടത്തുമായി ഇതുവരെ 26പേരെ തൂക്കിലേറ്റിയിട്ടുണ്ട്. നിലവിൽ ഒറ്റ ജയിലിലും ആരാച്ചാർമാരില്ല. വധശിക്ഷ നടപ്പാക്കേണ്ടിവന്നാൽ 2ലക്ഷം രൂപ പ്രതിഫലം നൽകി ആരാച്ചാരെ നിയമിക്കും. നേരത്തേ ആരാച്ചാർക്കായി ഇന്റർവ്യൂ നടത്തിയപ്പോൾ എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരുമെല്ലാം പങ്കെടുത്തിരുന്നു. നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കിയതോടെ കഴുമരങ്ങൾ ബലപ്പെടുത്തിയിരുന്നു. തുരുമ്പ് നീക്കി പെയിന്റടിച്ചു. നിലത്ത് ഉറപ്പിച്ചിരിക്കുന്ന ബോൾട്ടുകളുടെ ബലം പരിശോധിച്ച്, ലിവറുകളുടെ അറ്റകുറ്റപ്പണി നടത്തി.
98
രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കി
539
ഇന്ത്യയിൽ വധശിക്ഷ കാത്തുകഴിയുന്നവർ
വധശിക്ഷ കിട്ടിയവർ
ഉത്തർപ്രദേശ്-------------100
ഗുജറാത്ത്------------------61
ജാർഖണ്ഡ്------------------46
മഹാരാഷ്ട്ര-----------------39
ഡൽഹി----------------------30
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |