തിരുവനന്തപുരം : കേരളത്തിന്റെ പ്രതീക്ഷകൾക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി കേന്ദ്ര ബഡ‌്ജറ്റ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബഡ്ജറ്റിലെ സമീപനമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബഡ്ജറ്റിൽ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബഡ‌്ജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വൻകിട പദ്ധതികൾ ഒന്നും തന്നെയില്ല. എയിംസ്, റെയിൽവേ കോച്ച് നിർമ്മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബഡ്‌ജറ്റിലും നിരാകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി നീക്കിവെക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസ രംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുൻനിറുത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാൽ, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാ പരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബ്ബർ, നെല്ല്, നാളികേര കൃഷികൾക്ക് പരിഗണനയില്ല. അവയ്ക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരമില്ല. റബ്ബർ ഇറക്കുമതി നിയന്ത്രിക്കില്ല. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗർഭാഗ്യകരമാണിത്. ബഡ്ജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാൽ, തിരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബഡ്ജറ്റിൽ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കൽപ്പത്തെതന്നെ ഇത് അട്ടിമറിക്കും. ഒ.ബി.സി, പട്ടികജാതിപട്ടികവർഗ്ഗ വിഭാഗങ്ങൾക്കോ കർഷക, കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല.
കാർഷികവ്യവസായ രംഗങ്ങൾക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാർഷിക മേഖലയിലെ നാനാതരം സബ്സിഡികൾ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസകരമായിരുന്നു. അതിനുപോലും അർഹമായ വിഹിതം ബഡ്ജറ്റ് നീക്കിവെക്കുന്നില്ല.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതുമാണ് ബഡ്‌ജറ്റെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |