രണ്ട് ഡസൻ രാജ്യങ്ങളിലെ ഏകദേശം 90 പേരെ സ്‌പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ലക്ഷ്യംവച്ചതായി വാട്‌സാപ്പ്. ഇതിൽ മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്നു. ഇസ്രയേലി കമ്പനി 'പാരഗൺ സൊല്യൂഷൻസിന്റെ' ഉടമസ്ഥതയിലുള്ള ഹാക്കിംഗ് ടൂൾ ഉപയോഗിച്ചായിരുന്നു ഫോൺ ചോർത്തൽ.
കുറ്റകൃത്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമായി സർക്കാർ ഉപഭോക്താക്കൾക്ക് പാരഗൺ സ്‌പൈവെയർ വിൽക്കുന്നുണ്ട്. ഇരകളാക്കപ്പെട്ടവരുടെ ഉപകരണങ്ങൾ അപഹരിക്കപ്പെട്ടിരിക്കാമെന്ന് വാട്‌സാപ്പ് സ്ഥിരീകരിക്കുന്നു.
പാരഗൺ സ്‌പൈവെയർ 'സീറോ ക്ളിക്ക്' രീതിയാണ് ഉപയോഗിക്കുന്നത് എന്നതാണ് കൂടുതൽ ആശങ്ക പരത്തുന്നത്. ഏതെങ്കിലും അപകടകാരിയായ ലിങ്കിൽ ക്ളിക്ക് ചെയ്യാതെ തന്നെ ഹാക്കിംഗിന് ഇരയാകുന്ന രീതിയാണിത്. അതായത് ഇരയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ ഇല്ലാതെ തന്നെ ഹാക്കർമാർക്ക് ഇരയുടെ ഉപകരണത്തിന്റെ നിയന്ത്രണം നേടിയെടുക്കാനാവും.
ഹാക്ക് ചെയ്യുന്നതിനായി ഇരയുടെ ഫോണിലേയ്ക്ക് ഇലക്‌ട്രോണിക് രേഖകൾ അയച്ചാൽ മാത്രം മതിയാവും. ഇതിനോട് ഇരകൾ പ്രതികരിക്കാതെ തന്നെ അവരുടെ ഉപകരണം ഹാക്കർ അപഹരിക്കുന്നുവെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ കമ്പനിയാണ് ഇതിന് പിന്നിലെന്നത് എങ്ങനെ കണ്ടെത്തിയെന്ന് വാട്‌സാപ്പ് വെളിപ്പെടുത്തുന്നില്ല. ഹാക്കിംഗ് ശ്രമങ്ങൾ തടസപ്പെടുത്തിയെന്നും കനേഡിയൻ ഇന്റർനെറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസൺ ലാബിലേയ്ക്ക് പ്രശ്‌നം റഫർ ചെയ്തുവെന്നും വാസ്‌ടാപ്പ് അധികൃതർ അറിയിക്കുന്നു. സ്‌പൈവെയറുകളെ കൂലിപ്പട്ടാളമെന്ന രീതിയിൽ ഉപയോഗിക്കുന്നതിലെ വർദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സിറ്റിസൺ ലാബ് ഗവേഷകൻ ജോൺ സ്‌കോട്ട് റെയിൽട്ടൺ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |