കോട്ടയം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കെവിൻ വധക്കേസിൽ 10 പ്രതികൾക്കും ഇരട്ടജീവപരന്ത്യം ശിക്ഷ നൽകാൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. എല്ലാ പ്രതികളും 40,000 രൂപ വീതം പിഴ അടക്കണം. ഇതിൽ ഒരുലക്ഷം രൂപ കേസിലെ സാക്ഷിയായ അനീഷ് സെബാസ്‌റ്റ്യന് നൽകണം. ബാക്കി തുക നീനുവിനും കെവിന്റെ പിതാവ് ജോസഫിനും തുല്യമായി നൽകണം. പ്രതികൾ ഇരട്ടജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിപ്രസ്‌താവത്തിൽ വ്യക്തമാക്കി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തിയതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്.
കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ദുരഭിമാനക്കൊലയാണെന്നും വിധിച്ചിരുന്നു. കേരളത്തിൽ ദുരഭിമാനക്കൊലപാതകമായി കോടതി കണ്ടെത്തിയ ആദ്യ കേസാണിത്. നീനുവിന്റെ നിർണായക മൊഴിയിലാണ് കോടതിയുടെ ഈ കണ്ടെത്തൽ. സവർണ ക്രിസ്‌ത്യാനിയായ കൊല്ലം സ്വദേശി നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ ജോസഫ് പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. ഒന്നാം പ്രതി ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോൻ (ചിന്നു - 24), മൂന്നാം പ്രതി ഇഷാൻ ഇസ്‌മെയിൽ (21), നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരൻ (27), ഏഴാം പ്രതി ഷിഫിൻ സജാദ് (28), എട്ടാം പ്രതി എൻ. നിഷാദ് (23), ഒമ്പതാം പ്രതി ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി ഫസിൽ ഷെരീഫ് (അപ്പൂസ്, 26), പന്തണ്ടാം പ്രതി ഷാനു ഷാജഹാൻ (25) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. . പ്രതികളെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമാണ്. എല്ലാ പ്രതികൾക്കുമെതിരെ കൊലപാതകം (302), പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ (364 -എ), ഭീഷണിപ്പെടുത്തൽ (506(2)) എന്നീ കുറ്റങ്ങളും ഒന്ന്, രണ്ട്, നാല് പ്രതികൾക്കെതിരെ പ്രത്യേക ഗൂഢാലോചനയും ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |