ന്യൂഡൽഹി: രാഷ്ട്രീയ കുതുകികൾ ഉറ്റുനോക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തലസ്ഥാനം ഭരിക്കുന്ന എഎപിയെ ബഹുദൂരം പിന്നിലാക്കി ബിജെപി ഭരണം പിടിക്കുമെന്ന് ഇതുവരെയുള്ള ഫലസൂചനകൾ വ്യക്തമാക്കുന്നു. ഡൽഹിക്കൊപ്പം ഉത്തർപ്രദേശിലെ മിൽക്കിപൂർ, തമിഴ്‌നാട്ടിലെ ഈറോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടക്കുകയാണ്. രാവിലെ 8 മണിക്ക് കൗണ്ടിംഗ് ആരംഭിച്ചിരുന്നു.
സമാജ്‌വാദി പാർട്ടിയിലെ അവദേഷ് പ്രസാദ് ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് മിൽക്കിപൂരിൽ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎയായിരുന്ന ഗോരഖ്‌നാഥിനെ പരാജയപ്പെടുത്തിയാണ് 2022ൽ അവദേഷ് എംഎൽഎയായത്.
ഉത്തർപ്രദേശ് രാഷ്‌ട്രീയത്തിൽ അതീവ പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ് മിൽക്കിപൂർ. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ജില്ലയിലാണ് ഈ അസംബ്ളി മണ്ഡലം. പത്ത് പേർ മത്സരംഗത്തുണ്ടെങ്കിലും സമാജ്‌വാദി പാർട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഏറ്റവുമൊടുവിലെ വിവരമനുസരിച്ച് ബിജെപി സ്ഥാനാർത്ഥിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
കോൺഗ്രസ് എംഎൽഎയായിരുന്ന ഇ.വി.കെ.എസ് ഇളങ്കോവന്റെ നിര്യാണത്തെ തുടർന്നാണ് ഈറോഡിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഡിസംബർ 14ന് ആയിരുന്നു ഇളങ്കോവന്റെ മരണം. ഫലസൂചനകൾ പ്രകാരം ഇവിടെ ഡിഎംകെ സ്ഥാനാർത്ഥി മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |