തിരുവനന്തപുരം: പശ്ചിമബംഗാൾ സ്വദേശികൾ എന്ന വ്യാജേന തലസ്ഥാനത്ത് വർഷങ്ങളായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. കഫീത്തുള്ള, സോഹിറുദീൻ, അലങ്കീർ എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് നെട്ടയത്തെ വാടകവീട്ടിൽ നിന്നും പിടികൂടിയത്.
ഇതിൽ ഒരാൾ 2014 മുതൽ കേരളത്തിലുണ്ട്. കെട്ടിട നിർമ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് ഇവിടെ കഴിഞ്ഞുകൂടിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽ ഇത്തരത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. ഏജന്റുകൾ വഴിയാണ് ഇവർ കേരളത്തിലെത്തിയത്. ഇന്ത്യയിലെത്താൻ അതിർത്തിയിലുള്ള പുഴ നീന്തിക്കടക്കുകയായിരുന്നു. ഇവരെ തിരിച്ചയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച എറണാകുളം ഞാറയ്ക്കലിൽ നിന്ന് ബംഗ്ലാദേശി ദമ്പതികളായ ദശരഥ് ബാനർജി (38), ഭാര്യ മാരി ബിബി (33) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. വ്യാജരേഖ ചമച്ച് കേരളത്തിൽ കാലങ്ങളായി താമസിച്ചിരുന്ന ഇവരുടെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്വന്തം ഭൂമിവരെയുണ്ട്.പറവൂർ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റർ ചെയ്ത് താമസിക്കുകയായിരുന്നു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽനിന്ന് കേരളത്തിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ആർ.സി ബുക്കിന്റെ പകർപ്പ്, വാർഡ് മെമ്പർ നല. കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്നത്ത് നിന്ന് 27 ബംഗ്ലാദേശികളെ പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |