തിരുവനന്തപുരം: പഴയ നാണയത്തുട്ടുകൾക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകുന്നു. കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ 'പുതിയ മാനദണ്ഡങ്ങളുടെ' അടിസ്ഥാനത്തിൽ പണം അനുവദിക്കുമെന്നാണ് വാഗ്ദാനം. ഇന്ത്യാകോയിൻ1, കറൻസി ബയർ, ബ്രൈറ്റ് ആൻഡ് കോയിൻ മുംബയ്, ഓൾഡ് കോയിൻസ് കമ്പനി, ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ ഓൾഡ് കോയിൻ തുടങ്ങിയ അക്കൗണ്ടുകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാപകമാണ്. പത്തിന്റെയും ഇരുപത്തിയഞ്ചിന്റെയും നാണയങ്ങൾക്ക് വലിയ വില ലഭിക്കുമെന്ന തരത്തിലാണ് ഫേസ്ബുക്കിലൂടെയുള്ള പരസ്യം. കൈവശമുള്ള നാണയങ്ങളുടെ ഫോട്ടോ അയച്ചുകൊടുക്കാനാണ് ആദ്യം ആവശ്യപ്പെടുക. ഇതിനായി വാട്ട്സാപ്പ് നമ്പർ നൽകും. ഫോട്ടോ അയച്ചുകൊടുക്കുമ്പോൾ ഒരു ലക്ഷം മുതൽ ഒരു കോടി വരെ വിലകിട്ടുന്നതാണ് നാണയങ്ങൾ എന്ന മെസേജ് ലഭിക്കും.
പത്തുപൈസയുടെ 20 നാണയത്തുട്ടുകൾ കൈയിലുണ്ടെന്നു പറഞ്ഞ ആറ്റിങ്ങൽ സ്വദേശിക്ക് വാഗ്ദാനം ചെയ്തത് 90 ലക്ഷമാണ്. വില സമ്മതിച്ചതോടെ ഫോട്ടോയും ആധാർ വിവരങ്ങളും രജിസ്ട്രേഷന് 750രൂപയും ആവശ്യപ്പെട്ടു. ഗൂഗിൾപേ വഴിയാണ് രജിസ്ട്രേഷൻ തുക അടയ്ക്കേണ്ടത്. തുകയുടെ വിവരങ്ങളും ഡെലിവറി ഡേറ്റും അടങ്ങുന്ന ആവശ്യക്കാരന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഓൺലൈനായി അയച്ചുനൽകി. റിസർവ് ബാങ്കിന്റെ പേരിലാണ് സർട്ടിഫിക്കറ്റ്. രണ്ടു ദിവസത്തിനകം പണം അക്കൗണ്ടിലെത്തുമെന്നും കമ്പനിയുടെ പ്രതിനിധികൾ വീട്ടിലെത്തി കോയിനുകൾ ശേഖരിക്കുമെന്നും പറഞ്ഞു. തുടർന്ന് ജി.എസ്.ടി ഇനത്തിൽ 8199രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് ചതി മനസിലായത്. പിന്നീട് ഇവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.
നോർത്ത് ഇന്ത്യൻ ലോബി
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നിൽ. മുൻപ് ഇത്തരത്തിൽ കോടികൾ സ്വന്തമാക്കിയവരുടെ വിജയഗാഥകൾ വിശ്വസനീയമായി അവതരിപ്പിക്കും. രജിസ്ട്രേഷൻ ഫീ,ജി.എസ്.ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയാണ് ലക്ഷ്യമിടുന്നത്.
ശ്രദ്ധിക്കാൻ
റിസർവ് ബാങ്ക് ഒരിക്കലും പഴയ നാണയങ്ങൾ വാങ്ങി പണം നൽകുകയില്ല
ഓൺലൈൻ സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കി മാത്രം പണമിടപാടുകൾ നടത്തുക
സൈബർ ഹെല്പ്നമ്പർ 1930
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |