തിരുവനന്തപുരം: ഫെബ്രുവരി 21നും 22നുമായി കൊച്ചിയിൽ നടക്കുന്ന 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി'യുടെ (ഐ.കെ.ജി.എസ് 2025) ഒരുക്കങ്ങൾ പൂർത്തിയാവുന്നു. സംസ്ഥാനത്തിലേക്ക് വൻതോതിൽ നിക്ഷേപം ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉച്ചകോടി വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.ഐ.ഡി.സി) വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, നൈപുണ്യ വികസന. സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി, യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി എന്നിവർ മുഖ്യതിഥികളാകും. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ റവന്യു (വഖഫ്) പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സി.ഐ.ഐ പ്രസിഡന്റും ഐ.ടി.സി ചെയർമാനും എം.ഡിയുമായ സഞ്ജീവ് പുരി എന്നിവർ പങ്കെടുക്കും.
നോർക്ക റൂട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും എം.ഡിയുമായ എം.എ യൂസഫലി, അദാനി പോർട്സിന്റെയും എസ്ഇ.ഇസെഡ് ലിമിറ്റഡിന്റെയും എം.ഡി കരൺ അദാനി, സോഹോ കോർപ്പറേഷൻ സി.ഇ.ഒ ശ്രീധർ വെമ്പു, സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി, ടി.വി.എസ് മോട്ടോർ കമ്പനി എം.ഡി സുദർശൻ വേണു, സി.യു.എം.ഐ ചെയർമാൻ എം.എം മുരുഗപ്പൻ, ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജി.20 ഷെർപയും നീതി ആയോഗ് മുൻ സി.ഇ.ഒയുമായ അമിതാഭ് കാന്ത് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു.
2,500ൽ അധികം പ്രതിനിധികൾ
ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകും.
24 രാജ്യങ്ങളിലെ അംബാസഡർമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരും ഇൻവെസ്റ്റ് കേരളയിൽ പങ്കെടുക്കും. ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമനി, നോർവെ, മലേഷ്യ, ഫിൻലാൻഡ്, സൗദി അറേബ്യ എന്നിവ ഐകെജിഎസ് 2025 ന്റെ പങ്കാളിത്ത രാജ്യങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |