
വാഷിംഗ്‌ടൺ: അടുത്ത 48 മണിക്കൂറിനുള്ളിൽ സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ മുഴുവൻ ഇറാനെയും തകർക്കുമെന്ന് ഭീഷണിമുഴക്കി അമേരിക്ക. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ഇറാനിൽ ആക്രമണം നടത്തുമെന്ന് നേരത്തെ സമൂഹമാദ്ധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ പൗരന്മാർക്ക് സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
'മുഴുവൻ രാജ്യത്തെയും ഞങ്ങൾ തകർക്കും. അവർക്ക് നല്ലൊരു അവസരമുണ്ട്. എന്നാലവർ ഡീലുണ്ടാക്കിയില്ലെങ്കിൽ അവിടെയുള്ള എല്ലാം ഞാൻ തകർക്കും. ഇറാൻ നശിച്ചു. ദിവസങ്ങൾ കഴിയുന്തോറും അത് വഷളാവുകയാണ്. എല്ലാ ദിവസവും അവർക്ക് പുതിയ പാലങ്ങളും ഊർജ പ്ലാന്റുകളും പണിയേണ്ടി വരും. ഇത്തരമൊരു അടി നേരിട്ട മറ്റൊരു രാജ്യമില്ല'- ട്രംപ് പറഞ്ഞു.
ഇറാൻ ജനത യുദ്ധത്തെ പിന്തുണയ്ക്കുന്നതായും ട്രംപ് സൂചിപ്പിച്ചു. 'ഇറാൻ ജനത ഭയത്തിലാണ് കഴിയുന്നത്. യുദ്ധം പകുതിവച്ച് നിർത്തിപ്പോകുമോയെന്ന് അവർ ഭയക്കുന്നു. എന്നാൽ നമ്മൾ പോകില്ല'- എന്നാണ് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ട്രംപ് വ്യക്തമാക്കിയത്.
അതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്റെ തെക്കുപടിഞ്ഞാറുള്ള പ്രദേശത്ത് ഇന്ന് പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ പാർപ്പിട സമുച്ചയം തകർന്ന് 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല. ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിക്കുനേരെയും ആക്രണമുണ്ടായി. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ് ഭീഷണിമുഴക്കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. അസഭ്യ ഭാഷയിലാണ് ഇന്നലെ ഇറാന് മുന്നറിയിപ്പ് നൽകിയത്. നാളെ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും തകർത്തെറിയുമെന്ന് മോശം വാക്കുകളിൽ ട്രംപ് സോഷ്യൽ മീഡിയയിൽ കുറിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |