കൊച്ചി: സുരേഷ് കുമാർ- ആന്റണി പെരുമ്പാവൂർ വിഷയം ഒരു ടേബിളിന്റെ അപ്പുറമിപ്പുറമിരുന്നാൽ തീരുന്ന കാര്യമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി ലിസ്‌റ്റിൻ സ്‌റ്റീഫൻ. സുരേഷ് കുമാർ സംഘടനയുടെ മുതിർന്ന അംഗമാണ്. അതുപോലെ ആന്റണി പെരുമ്പാവൂരും സംഘടനയ‌്ക്ക് വളരെ വേണ്ടപ്പെട്ട ആളാണ്. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്താണ് ആന്റണി ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതെന്നും, സംഘടയ‌്ക്കുള്ളിൽ ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്നും വാർത്താ സമ്മേളനത്തിൽ ലിസ്‌റ്റിൻ വ്യക്തമാക്കി.
കേരളസർക്കാരിന്റെയടക്കം തിയേറ്ററുകളിൽ നിന്നുള്ള ഭീഷണിയെ അതിജീവിച്ചാണ് പ്രൊഡ്യൂസർമാർ മുന്നോട്ടു പോകുന്നത്. സർക്കാർ പ്രതിനിധി വിളിക്കുമ്പോൾ തിയേറ്റർ ഉടമകൾ അവർക്കാണ് പരിഗണന നൽകുന്നത്. ടാക്‌സിന്റെയടക്കം കാര്യം വേറെ. അഭിനേതാക്കളുടെയടക്കം പ്രതിഫലം തീർച്ചയായും കുറയ‌്ക്കാൻ കഴിയുന്ന കാര്യമാണ്. അനിയന്ത്രിതമായി താരങ്ങൾ പ്രതിഫലം കൂട്ടുന്നതും, പുതിയ ആളുകൾ നിർമ്മാതാക്കാളായി എത്തി ചോദിക്കുന്ന പ്രതിഫലം കൊടുക്കുന്നതും നിലവിലെ നിർമ്മാതാക്കൾക്ക് ഭീഷണിയാണെന്ന് ലിസ്‌റ്റിൻ പറഞ്ഞു.
ആന്റണി പെരുമ്പാവൂരിനോടും സുരേഷ് കുമാറിനോടും സംസാരിച്ചു. ഒരു പ്രശ്നവും തങ്ങൾക്കിടയിൽ ഇല്ല. ജൂണിൽ പ്രഖ്യാപിച്ച സമരം സംഭവിക്കാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി ഇനിയും ചർച്ചകൾ എല്ലാ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തും. വ്യക്തിപരമായി ആർക്കും പരസ്‌പരം വിരോധമില്ല.
പ്രതിഫലപ്രശ്നം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന താര സംഘടനയായ അമ്മയ്ക്ക് കത്തയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾക്ക് ഷൂട്ടിംഗ് സമയത്ത് 30 ശതമാനം തുക നൽകാമെന്നാണ് കത്തിൽ പറയുന്നത്. പിന്നീട്, ഡബ്ബിംഗ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിനോടനുബന്ധിച്ചും നൽകാമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ എല്ലാ ഉത്തരവാദിത്തവും സംഘടനയേൽക്കും. എന്നാൽ, ഇക്കാര്യത്തിൽ ജനറൽ ബോഡിയ്ക്കുശേഷം മറുപടി നൽകാമെന്നായിരുന്നു അമ്മയുടെ പ്രതികരണമെന്ന് ലിസ്‌റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |