വിമാനയാത്രക്കാർക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി എയർലൈൻസ്. യുഎസ്, കരീബിയൻ ദ്വീപുകൾ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌പിരിറ്റ് എയർലൈൻസ് ആണ് യാത്രക്കാർക്കായി പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്. ജനുവരി 22 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്.
നഗ്നപാദർ, അപര്യാപ്തമായ വസ്ത്രം ധരിച്ചവർ, കുറ്റകരവും അശ്ലീലവുമായ ബോഡി ആർട്ടുള്ള വസ്ത്രം ധരിച്ചവർ, ഇത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നവർ, മറ്റ് യാത്രക്കാർക്ക് അപമാനകരമായ രീതിയിലുള്ള ടാറ്റൂ പതിപ്പിച്ചവർ, വിമാന ജീവനക്കാരുടെ തൊഴിലിനെ തടസപ്പെടുത്തുന്നവർ, വിമാനത്തിനുള്ളിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നവർ തുടങ്ങിയവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും വിമാനത്തിൽ നിന്ന് ഇറക്കിവിടുമെന്നുമാണ് പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നത്. ശരീരം വേണ്ടവിധം മറയ്ക്കാത്ത വസ്ത്രങ്ങൾ, സുതാര്യമായതോ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ എന്നിവയെയാണ് അപര്യാപ്തമായ വസ്ത്രമായി കണക്കാക്കുന്നത്. എയർലൈൻസിന്റെ കോൺട്രാക്ട് ഒഫ് കാരിയേജിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടാക്കുന്നവർ, മറ്റുള്ളവരെ ഉപദ്രവിക്കുന്നവർ, ലഹരി ഉപയോഗിക്കുന്നവർ, പകർച്ച വ്യാധികളുള്ളവർ, സീറ്റ് ബെൽറ്റ് ധരിക്കാൻ തയ്യാറാകാത്തവർ, ദുർഗന്ധമുള്ളവർ തുടങ്ങിയവരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടേക്കാമെന്നും പുതിയ നിയമത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 57 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സ്പിരിറ്റ് എയലൈൻസ് സർവീസ് നടത്തുന്നത്. അറ്റ്ലാന്റിക് സിറ്റി, ചിക്കാഗോ, ലാസ് വേഗാസ് തുടങ്ങിയ നിരവധി നഗരങ്ങളിൽ എയർലൈൻസിന് ബേസുകൾ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |