കാലിഫോർണിയ: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുളള തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്സ് ക്രൂ 10ന്റെ വിക്ഷേപണം മാറ്റിവച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റേയും തിരിച്ചുവരവ് വൈകാൻ പോകുന്നത്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്‌പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന കാര്യത്തിൽ സ്‌പേസ് എക്സും നാസയും സ്ഥിരീകരണം നടത്തിയിട്ടില്ല.
ബോയിംഗ് സ്റ്റാർലൈനറിൽ പത്ത് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ജൂൺ അഞ്ചിന് ക്രൂവേർഡ് ഫ്ല്ളൈറ്റ് ടെസ്റ്റിലാണ് സുനിതയും വിൽമോറും സ്പേസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ തിരിച്ചുവരാനുള്ള ദൗത്യം പരാജയപ്പെട്ടതോടെ ബഹിരാകാശ നിലയത്തിൽ തുടരുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചെങ്കിലും സ്റ്റാർലൈനറിന്റെ അപകട സാദ്ധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവയ്ക്കുകയായിരുന്നു. അതിനിടയിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിതയെന്ന ലോക റെക്കാഡും സുനിത സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |