ഇടുക്കി: അനധികൃത ഖനന റിപ്പോർട്ടുകൾക്ക് പിന്നാലെ പത്ത് ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഖനനം അന്വേഷിച്ചിരുന്ന അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇടുക്കിയിൽ പകരം ആളെ നിയമിച്ചിട്ടില്ല. ജോലിഭാരം കുറയ്ക്കാനെന്ന പേരിലാണ് സ്ഥലം മാറ്റം.
അനധികൃത ഖനനം നടത്തിയെന്ന പരാതിയിൽ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഉടുമ്പൻചോലയിലെ വിവിധ വില്ലേജുകളിൽ നിന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, മകൻ അമൽ, മരുമകൻ സജിത്ത് എന്നിവർ അനധികൃതമായി പാറ ഖനനം നടത്തിയെന്നും, മണ്ണ് കടത്തിയെന്നുമാണ് പരാതി.
'ജീവനിൽ പേടിയുള്ള പൊതുപ്രവർത്തകൻ" എന്ന പേരിൽ രേഖാ മൂലം നൽകിയ പരാതിയിൽ ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബർ 11ന് നൽകിയ പരാതി അന്വേഷിക്കാൻ തഹസിൽദാർമാർക്കും അതത് വില്ലേജ് ഓഫിസർമാർക്കും കളക്ടർ നിർദ്ദേശം നൽകിയിരുന്നു.
ജില്ലയിലെ അനധികൃത ഖനനം അന്വേഷിക്കാൻ സബ് കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്തംബറിൽ സജിത്ത് അനധികൃത ഖനനം നടത്തിയെന്നും സർക്കാർ പുറമ്പോക്ക് ഭൂമിയിലെ പാറ പൊട്ടിച്ച് കടത്തിയെന്നും ജില്ലാ ജിയോളജിസ്റ്റ് കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |