
□ സർക്കാർ തുടക്കത്തിൽ നിശ്ചയിച്ചത് 30 ലക്ഷം രൂപ
□മന്ത്രിസഭാ തീരുമാനം സ്പോൺസർമാരുടെ സമ്മർദ്ദത്തിൽ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് ചെലവ് 25 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വെട്ടിക്കുറയ്ക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്പോൺസർമാരുടെയും മറ്റും സമ്മർദ്ദത്തെ തുടർന്നാണിത്. തുടക്കത്തിൽ 30ലക്ഷം രൂപയോളമാണ് നിർമ്മാണച്ചെലവായി സർക്കാർ നിശ്ചയിച്ചിരുന്നത്. പുനരധിവാസത്തിന് കേന്ദ്രസർക്കാർ 529.50കോടിയുടെ കാപ്പക്സ് വായ്പ അനുവദിക്കുകയും അത് ഈ മാർച്ച് 31നകം ചെലവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുനരധിവാസ നടപടികൾ വേഗത്തിലാക്കിയത്.
മൂന്ന് പട്ടികയിലായി വയനാട് ദുരന്തഭൂമിയിലെ 430 കുടുംബങ്ങൾക്കാണ് വീടു വച്ച് നൽകുന്നത്. ഇതിൽ വീടുകൾ ദുരന്തത്തിൽ നഷ്ടപ്പെട്ട 242 പേരെ ആദ്യ പട്ടികയിലും, വീട് താമസയോഗ്യമല്ലാത്ത രീതിയിൽ തകർന്ന 81പേരെ രണ്ട് എ.പട്ടികയിലും, ബാക്കിയുള്ളവരെ വീടുകൾ നഷ്ടപ്പെട്ടെങ്കിലും സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ താമസിക്കാൻ താത്പര്യമില്ലാത്തവരുടെ മൂന്നാം പട്ടികയിലും ഉൾപ്പെടുത്തി. ഇതിന് പുറമെ ഉരുൾപൊട്ടൽ മൂലം വനാന്തരങ്ങളിൽ എത്തിപ്പെടാൻ പ്രയാസമുള്ളയിടങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ നോഗോ എന്ന പേരിൽ രണ്ട് ബി. പട്ടികയിൽ ഉൾപ്പെടുത്തും. നോഗോ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇന്നലെ മന്ത്രിസഭ അംഗീകരിച്ചു. നോഗോ സോണിനകത്ത് 50 മീറ്ററിനുള്ളിൽ പൂർണ്ണമായും ഒറ്റപ്പെട്ടവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുക. പുതിയ മാനദണ്ഡപ്രകാരം പട്ടിക തയ്യാറാക്കാനുള്ള ചുമതല ജില്ലാകളക്ടർക്കായിരിക്കും. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടിന് 20 ലക്ഷമാണ് ചെലവെങ്കിലും പുറത്ത് വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവരുൾപ്പെട്ട മൂന്നാം പട്ടികയിലുളളവർക്ക് 15ലക്ഷം രൂപയായിരിക്കും വീടൊന്നിന് നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |