ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിർമാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണു. നാല് ഗർഡറുകളാണ് നിലംപതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രണ്ട് മേൽപ്പാതകളാണ് ഇവിടെയുള്ളത്. അതിൽ ഒന്നിന്റെ നിർമാണം പുരോഗമിക്കുകയാണ്. മറ്റൊന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ജില്ലാ കളക്‌ടർ അലക്‌സ് വർഗീസ് അപകടസ്ഥലം സന്ദർശിച്ചു. ദേശീയപാത ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മേൽപ്പാലത്തിന് ബലക്ഷയമുണ്ടെന്ന ആക്ഷേപത്തിൽ വിശദപരിശോധന നടത്തുമെന്നും കളക്‌ടർ ഉറപ്പ് നൽകി.
അതേസമയം, മേൽപ്പാലത്തിന്റെ നിർമാണത്തിൽ അഴിമതിയുണ്ടായെന്ന ആരോപണം ഉയരുകയാണ്. നിർമാണത്തിനുപയോഗിച്ചിരിക്കുന്ന വസ്‌തുക്കളുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നിർമാണം തുടരണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |