ബംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവു അറസ്റ്റിലായത് വൻ കോളിളക്കം സൃഷ്ടിച്ചിരിക്കെ അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്കും നീളുന്നു. രന്യ രണ്ടുകോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയത് രാഷ്ട്രീയനേതാവിന്റെ നിർദ്ദേശത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 2.1 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.7 കോടി രൂപയും സംബന്ധിച്ച അന്വേഷണമാണ് നേതാവിലേക്കെത്തിയത്. എന്നാൽ, നേതാവ് ആരാണെന്നോ കൂടുതൽ വിവരങ്ങളോ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഒരു ജൂവലറി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം സ്വർണക്കടത്തിന് പിടിയിലായതിന് പിന്നാലെയാണ് നടിയുടെ ബംഗളൂരുവിലെ വീട്ടിൽ ഡി.ആർ.ഐ സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച ദുബായിൽ നിന്ന് 12.86 കോടി രൂപ വിലയുള്ള 14.2 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരു വിമാനത്താവളത്തിൽ വച്ച് രന്യ പിടിയിലാകുന്നത്. ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കട്ടികൾ കടത്താൻ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെയും ഏറെനാളായുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘം നടിയെ പരിശോധിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ നടിയെ 18 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രന്യക്ക് കടുത്ത ശിക്ഷ കിട്ടുമെന്നാണ് വിദഗ്ദ്ധർ അടക്കം പറയുന്നത്.
രണ്ടാഴ്‌ചയ്‌ക്കിടെ ഗൾഫിലേക്ക് നടത്തിയ നാല് തുടർ യാത്രകളാണ് രന്യയെ നോട്ടപ്പുള്ളിയാക്കിയത്.
കർണാടകയിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ് രന്യ.
മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെന്ന നിലയിൽ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് സ്വർണക്കടത്തിന് മറയാക്കിയത്. എൻജിനിയറിംഗ് ബിരുദധാരിയായ രന്യ 2014ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ മാണിക്യയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വാഗ അടക്കം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. മൂന്നു മാസം മുൻപാണ് പ്രശസ്‌ത ആർക്കിടെക്‌റ്റുമായുള്ള വിവാഹം നടന്നത്.
'ഒന്നുമറിയില്ല"
അതേസമയം, രന്യയുടെയും ഭർത്താവിന്റെയും ബിസിനസ് കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും രന്യയുടെ രണ്ടാനച്ഛനുമായ കെ. രാമചന്ദ്ര റാവു പ്രതികരിച്ചു. നാല് മാസം മുമ്പ് രന്യ ജതിൻ ഹുക്കേരിയെ വിവാഹം കഴിച്ചു. അതിനുശേഷം അവർ വീട്ടിലെത്തിയിട്ടില്ലെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |