തിരുവനന്തപുരം: വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും ആശുപത്രി തകർക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കല്ലറ തറട്ടയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്‌ച രാത്രി 11.35നാണ് സംഭവം. കല്ലറ കാട്ടുപുറം സ്വദേശി അരുൺ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായർ (43) എന്നിവരാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഇവരെ അറസ്‌റ്റ് ചെയ്‌തു.
മദ്യപാനത്തിനിടെ ബാറിൽ വച്ചുണ്ടായ അടിപിടിയിൽ തലയ്‌ക്ക് പരിക്കേറ്റാണ് ഇവർ ചികിത്സ തേടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടർ, അരുണിനോട് ഒപി ടിക്കറ്റെടുക്കണം എന്ന് പറഞ്ഞസമയം ഇവർ ബഹളം വച്ചു. പരിക്കേറ്റയാൾക്ക് ഡോക്‌ടറും നഴ്‌സുമാരും ചേർന്ന് മരുന്നുവയ്‌ക്കവെ രണ്ടാം പ്രതി മുറിയിൽ അതിക്രമിച്ച് കയറി വീഡിയോ പകർത്തി. പിന്നാലെ ഡോക്‌ടറെ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആശുപത്രി ജീവനക്കാർക്ക് നേരെ കത്തിവീശിയ ഇവർ ഡോക്‌ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിച്ചു. വനിതാ ഡോക്‌ടർ ശുചിമുറിയിലൊളിച്ചു. ഇതിനിടെ ഇവർ ആശുപത്രി തകർത്തു.
മരുന്നടക്കമുള്ള സാധനങ്ങൾ പ്രതികൾ തകർത്തു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പൊലീസിനോടും ഇവർ അക്രമത്തിന് മുതിർന്നു. ഇവരെ പൊലീസ് പിന്നാലെ പിടികൂടി. ഡോക്‌ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പാങ്ങോട് എസ്‌എച്ച്ഒ ജിനേഷിന്റെ തേതൃത്വത്തിൽ പൊലീസ് സംഘമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |