കോഴിക്കോട്: അപ്പം, മിനി പൊറോട്ട, നെയ്‌പായസം, കോഴി പൊരിച്ചത്, കൊഞ്ച്, ഇളനീർ സ്റ്റൂ..
കോഴിക്കോടൻ രുചി വൈവിദ്ധ്യം ആസ്വദിച്ച് കഴിച്ച് സുനിത വില്യംസ്. കോഴിക്കോട് ആസ്ഥാനമായുള്ള പാരഗൺ ഗ്രൂപ്പിന്റെ ദുബായ് കരാമയിലെ ഹോട്ടലിൽ 2023ലായിരുന്നു സുനിത എത്തിയത്. ഒൻപതു മാസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത മടങ്ങിയെത്തിയപ്പോൾ അന്ന് അവർക്ക് കോഴിക്കോടൻ വിഭവങ്ങൾ വിളമ്പിയതിന്റെ ഓർമ്മ പങ്കിടുകയാണ് പാരഗൺ ഗ്രൂപ്പ് റെസ്റ്റോറന്റ്‌സ് എം.ഡി സുമേഷ് ഗോവിന്ദ്.
''സുനിത വില്യംസ് രണ്ടാം ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ കാലം. ഷാർജ പുസ്‌കോത്സവ സമയത്തായിരുന്നു അത്. ഡി.സി.ബുക്‌സ് ഉടമ രവിയേട്ടന്റെ മകൻ ഗോവിന്ദാണ് സുനിതയെ പാരഗണിലേക്ക് കൊണ്ടുവന്നത്. കോഴിക്കോടൻ ഭക്ഷണരുചിയുടെ വേറിട്ട അനുഭവം പകരുകയായിരുന്നു ലക്ഷ്യം.
സ്പെഷ്യൽ വിഭവങ്ങൾ കൂടാതെ അന്ന് ഹോട്ടലിൽ ഉണ്ടാക്കിയ വിഭവങ്ങളും സുനിതയ്ക്ക് രുചിക്കാനായി നൽകി. ബീറ്റ്റൂട്ട് ഹൽവ വിത്ത് ഐസ്‌ക്രീം അവർക്ക് ഏറെ ഇഷ്ടപ്പെട്ടു. സമൂസ കൊടുത്തപ്പോൾ ഏറെ ഇഷ്ടമായെന്നും തന്റെ അടുത്ത യാത്രയ്ക്ക് അത് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. അമ്മയ്ക്കൊപ്പം എത്തിയ അവർ വയറും മനസും നിറഞ്ഞാണ് അന്ന് മടങ്ങിയത്''.
കോഴിക്കോട്ട് വരാമെന്ന് പറഞ്ഞു
ഇന്ത്യയിലേക്ക് വന്നാൽ താൻ കോഴിക്കോട്ടെത്തുമെന്ന് അന്ന് സുനിത വില്യംസ് വാക്കു തന്നിരുന്നതായി സുമേഷ് പറഞ്ഞു. കോഴിക്കോട്ട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞ ജനുവരിയിൽ അവർ കോഴിക്കോട്ട് എത്തേണ്ടതായിരുന്നു.
എന്നാൽ, ബഹിരാകാശത്തു നിന്നുള്ള മടങ്ങിവരവ് നീണ്ടതിനാൽ നടന്നില്ല. താനും കോഴിക്കോടും അവർക്കായി കാത്തിരിക്കുകയാണ്. അന്നവർക്ക് കോഴിക്കോടൻ ബിരിയാണി നൽകും, നമ്മുടെ നാടിന്റെ സ്നേഹത്തിന്റെ പ്രതീകമായി.
''ഭക്ഷണ പ്രിയയാണ് സുനിതയെന്ന് അന്നത്തെ സന്ദർശനത്തിൽ മനസിലായി. അവർ വിവിധ രാജ്യങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചു. ഏറ്റവും പ്രിയമായി തോന്നിയത് കേരളീയ ഭക്ഷണമാണെന്നും പറഞ്ഞു
-സുമേഷ് ഗോവിന്ദ്, എം.ഡി,
പാരഗൺ ഗ്രൂപ്പ് റെസ്റ്റോറന്റ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |