വത്തിക്കാൻ: ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. മാർപാപ്പ ഓക്‌സിജൻ മാസ്കിന്റെ സപ്പോർട്ടില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടത്. അത് ലോകമെമ്പാടുമുളള വിശ്വാസികൾക്ക് ആശ്വാസം പകരുന്ന തരത്തിലുളളതായിരുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായതിനുശേഷം അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല. ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വീൽചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിൽ വെളള മേലങ്കിയും പർപ്പിൾ നിറത്തിലുളള ഷാളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തല കുനിച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു മാർപാപ്പ. ഇന്ന് രാവിലെ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുളള അപ്പാർട്ട്‌മെന്റിലെ മുറിയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു എന്ന അടിക്കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല വാർത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന മെഡിക്കൽ ബുളളറ്റിനിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വിശദമാക്കിയിരുന്നു. ഞായറാഴ്ച അദ്ദേഹം പുറപ്പെടുവിച്ച സന്ദേശത്തിൽ ദുർബലനാണെന്നും ഒരു പരീക്ഷണ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.മാർപാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികൾ പ്രാർത്ഥന തുടരുകയാണ്.
മാർപാപ്പയുടെ സ്വകാര്യത കണക്കിലെടുത്ത് ആദ്യം ആശുപത്രിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ആരോഗ്യനില കണക്കിലെടുത്ത് ഫ്രാൻസിസ് മാർപാപ്പ വിരമിക്കുമോയെന്നതിലും തീരുമാനമായില്ലെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യസ്ഥിതി മോശമായതിനാൽ മാർപാപ്പ സ്ഥാനത്യാഗം ചെയ്തേക്കാമെന്ന് വിരമിച്ച ഒരു കർദിനാൾ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |