കൊച്ചി: എമ്പുരാൻ വിവാദത്തിൽ സംവിധായകൻ മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ. സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം ചിത്രം കണ്ടശേഷം ലോകോത്തര നിലവാരമുള്ള സിനിമയാണെന്ന് പറഞ്ഞ മേജർ രവി സംവിധായകൻ പൃഥ്വിരാജിനെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ചാനലിൽ റിവ്യൂ പറഞ്ഞശേഷം പിറ്റേദിവസം ഓന്തിനെ നാണിപ്പിക്കുന്ന വിധത്തിൽ നിറം മാറിവന്ന് സിനിമയെയും സംവിധായകനെയും വിമർശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
മോഹൻലാൽ എന്ന വ്യക്തിക്ക് ഒരു അഭിപ്രായം പറയാനുണ്ടെങ്കിൽ അത് പറയുകതന്നെ ചെയ്യും. അതിന് സിനിമയിൽ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. മേജർ രവിയുടെ ലൈവ് വീഡിയോ കാരണം മോഹൻലാലിന്റെ പിറ്റേന്ന് വന്ന ഖേദപ്രകടനം എല്ലായിടത്തും ഒരു മാപ്പപേക്ഷ പോലെ നിഴലിച്ചുവെന്നും ഫാൻസ് അസോസിയേഷൻ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നമസ്കാരം,
ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് L2E: എമ്പുരാൻ... ചിത്രം റിലീസ് ചെയ്തത് മുതൽ വിവാദങ്ങൾക്കും തിരി കൊളുത്തി.
മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയിൽ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപകൽ സിനിമക്ക് ഒപ്പം നിന്ന ഫാൻസ് അടക്കം ഉള്ള സിനിമാ പ്രവർത്തകർക്കും സിനിമ സ്നേഹികൾക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടന്റെ സിനിമകൾ എടുത്ത 'രവി' എന്ന സംവിധായകന്റെ ലൈവ് ഷോ വരുന്നത്.
Empuraan സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമാ ആണ് എന്നും സംവിധായകൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു ചാനലിൽ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തിൽ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമർശിച്ചതും വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മൾ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല... പക്ഷേ ഇയാളുടെ സ്വന്തം താൽപര്യം ലാലേട്ടന്റെ താൽപര്യമെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങൾ ഒന്ന് മനസ്സിലാക്കുക, ലാലേട്ടൻ സുഹൃത്തുക്കളെ അത്രമേൽ സ്നേഹിക്കുന്നുണ്ട്, അതിനാൽ അവരാൽ അദ്ദേഹത്തിൻ്റെ ദേഹത്ത് തെറിക്കുന്ന ചെളികൾ അദ്ദേഹം കണ്ടില്ല എന്ന് വെക്കാറാണ് പതിവ്...
നല്ല സൗഹൃദങ്ങൾ നമുക്ക് നന്മകൾ കൊണ്ടു വരും മറിച്ചായാൽ അതാകും ലോകത്തെ ഏറ്റവും വലിയ അപകടങ്ങളിൽ നമ്മളെ എത്തിക്കുക...
മോഹൻലാൽ എന്ന ഒരു വ്യക്തിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ടെങ്കിൽ അത് പറയുക തന്നെ ചെയ്യും, അതിനു സിനിമയിൽ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ??
ഒരിക്കലുമില്ല എന്ന് തന്നെ പറയും... തലേന്നത്തെ ഒറ്റ ലൈവ് കൊണ്ടു കേരളം മൊത്തം ഉണ്ടായ പ്രതീതി എന്താണ് മോഹൻലാൽ മാപ്പ് പറയാൻ പോകുന്നു... ആ ഒറ്റ കാരണത്താൽ പിറ്റേന്ന് വന്ന ഖേദ പ്രകടനം എല്ലായിടത്തും ഒരു മാപ്പ് അപേക്ഷ പോലെ നിഴലിച്ചു... ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ.... ആപത്തിൽ അല്ലെ, ഒറ്റപെടുമ്പോൾ നമുക്ക് താങ്ങാവേണ്ടത് സൗഹൃദങ്ങൾ തന്നെ ആണ്, എന്ന് വെച്ചിട്ടു ഒരിക്കലും വേലിയേൽ കിടക്കുന്ന പാമ്പ് ആകാൻ നിൽക്കരുത്... ആർക്കും ആരുടേയും കാര്യം മുൻകൂട്ടി വിളിച്ചു പറയാൻ ആരും അനുവാദം കൊടുത്തിട്ടുള്ളതായി ഞങ്ങൾ കരുതുന്നില്ല...
കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും സെൻസിറ്റീവ് കണ്ടന്റ് "മോഹൻലാൽ" തന്നെ ആണ് അത് സൂക്ഷമമായി ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പറ്റിയില്ലേൽ ഞങ്ങൾ ആ സൗഹൃദത്തെയും സംശയിക്കും ചോദ്യം ചെയ്യും....
കാരണം ഇതിന് മുൻപും ഇതേ വ്യക്തിയിൽ നിന്നും ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്... വയനാട് ഉരുൾപൊട്ടൽ സമയത്ത് ലാലേട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ എല്ലാം ഈ ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയും കഴിവും കൊണ്ട് ആണെന്ന് പറഞ്ഞു നടന്നു അവിടെയും ഇയാൾ സ്വയം ആളായി നിന്നു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം ചെയ്ത അദ്ദേഹത്തിന്റെ ജോലി അല്ലെങ്കിൽ സർവീസ് അത് അയാളുടെ മാത്രം ക്രെഡിറ്റ് ആക്കാൻ അയാൾ അന്നും ശ്രമിച്ചു. ഒരിക്കൽ കൂടി, ജനങ്ങൾ വിഡ്ഢികൾ അല്ലാത്തത് കൊണ്ട് അതൊന്നും വിശ്വസിച്ചില്ല.
ലാലേട്ടനെ പോലെ ഒരാൾ അദ്ദേഹത്തിൻ്റെ സിനിമകൾ റിലീസിന് മുൻപ് കാണില്ല, ഒന്നുമറിയാതെ പോയി അഭിനയിക്കുന്നു എന്നെല്ലാം അടിച്ച് വിട്ട് അവിടെയും സെൻസിറ്റീവ് കണ്ടന്റ് ഉണ്ടാക്കി ആളാകാൻ നോക്കുക ആണ് ഈ പ്രമുഖൻ.
വളരെ പണ്ട് ഇയാളുടെ രീതികൾ മനസ്സിലാക്കും മുൻപ് അസോസിയേഷന് ഒരു വാഗ്ദാനം നൽകി... ഒരു സൽകർമ്മം... ലാലേട്ടൻ പറഞ്ഞിട്ട് എന്ന് പറഞ്ഞു ഞങ്ങളെ അറിയിച്ച ആ കാര്യം വിശ്വസിച്ച ഞങ്ങൾ വളരെ വൈകി ആണ് അറിഞ്ഞത് അതും ഇയാള് അപ്പോളത്തെ ഒരു ഹീറോയിസത്തിന് വേണ്ടി വെറുതെ പറഞ്ഞത് ആണെന്നും ഇക്കാര്യം ലാലേട്ടൻ അറിഞ്ഞിട്ട് പോലും ഇല്ല എന്നും.
ദയവ് ചെയ്തു പ്രിയ മാധ്യമ സുഹൃത്തുക്കൾ ഒന്ന് മനസ്സിലാക്കുക, ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടന്റെ സ്വരമായി കണക്കാക്കതിരിക്കുക...
"സിനിമയെ സിനിമ ആയി തന്നെ കാണാൻ ശ്രമിക്കുക"
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |