ഹരിപ്പാട്: കെ.സി.വേണുഗോപാൽ എം.പിയുടെയുടെയും ഡി.ഐ.ജി യതീഷ് ചന്ദ്രയുടെയും പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ അഭിഭാഷകർക്ക് ലഭിച്ച തട്ടിപ്പ് സന്ദേശങ്ങൾക്ക് പിന്നിൽ ഒരേസംഘമെന്ന് സൂചന. യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.കുളത്തൂർ ജയ്‌സിംഗിന് കഴിഞ്ഞ മാസമാണ് സന്ദേശം ലഭിച്ചത്.
സ്ഥലം മാറ്റം പെട്ടെന്നായതിനാൽ വീട്ടിലെ ഫർണിച്ചർ വിൽക്കുകയാണെന്നും നാല് മാസത്തെ പഴക്കം മാത്രമുള്ള അഞ്ച് ലക്ഷം രൂപയുടെ ഫർണിച്ചർ 95000 രൂപ കൊടുത്താൽ സി.ആർ.പി.എഫിന്റെ വണ്ടിയിൽ വീട്ടിലെത്തിക്കുമെന്നായിരുന്നു സന്ദേശം. തുടർന്ന് ഫോൺ നമ്പർ ആവശ്യപ്പെട്ടു. സി.ആർ.പി.എഫ് ഓഫീസർ ഫോണിൽ ബന്ധപ്പെടുമെന്ന് പിന്നാലെ അറിയിക്കുകയും ചെയ്തു. അഡ്വാൻസ് കൊടുത്താൽ കച്ചവടം ഉറപ്പാക്കാമെന്ന് വാഗ്ദാനവും നൽകി. സംശയം തോന്നിയ അഡ്വ.കുളത്തൂർ ജയ്‌സിംഗ് ഫോണിൽ യതീഷ് ചന്ദ്രയെ ബന്ധപ്പെടുകയും തുടർന്ന് കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് കെ.സി.വേണുഗോപാൽ എം.പിയുടെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഹരിപ്പാട്ടെ അഭിഭാഷകനായ ശിവപ്രസാദിന്
സമാന സ്വഭാവമുള്ള സന്ദേശം ലഭിച്ചത്. ഹരിപ്രസാദും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾക്ക് പിന്നിൽ ഒരേസംഘമാണെന്ന് സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |