ആലപ്പുഴ: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിത കാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടത്വാ തലവടിയിലും മുടിമുറിച്ച് പ്രതിഷേധം. തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ തലവടി യൂണിറ്റിന്റെ നേതൃത്വത്തിൽ 17 ആശാ വർക്കർമാർ മുടി മുറിച്ചത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തഗം അജിത് കുമാർ പിഷാരത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ഇന്ദിര അനിൽകുമാർ, കോഓർഡിനേറ്റർ സുജ തോമസ്,പ്രസിഡന്റ് സ്നേഹമ്മ സാബു, വൈസ് പ്രസിഡന്റ് സതി വിനോദ്, ആശ പ്രസാദ്, ശ്യാമള പൊന്നപ്പൻ, കൊച്ചുമോൾ സജി, ജ്യോതി പ്രസാദ് എന്നിവർ നേതൃത്വം നൽകി.
ആശമാരോടുള്ള ക്രൂരത കേരളത്തെ ലജ്ജിപ്പിക്കുന്നു
ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ബി.ജെ.പി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മനസാക്ഷിയുള്ളവർക്ക് ആശമാരെ പിന്തുണ നൽകാതിരിക്കാനാവില്ല. ആശമാരുടെ മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയതായിരുന്നു കെ. സുരേന്ദ്രൻ.
50 ദിവസമായി തുടരുന്ന സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് മനഃസാക്ഷിയില്ല. സർക്കാരിന്റെ ധൂർത്തൊഴിവാക്കിയാൽ ആശമാരുടെ പ്രശ്നം പരിഹരിക്കാം. ആരോഗ്യമന്ത്രി സ്ത്രീകളുടെ സമരത്തെ തിരിഞ്ഞുനോക്കാത്തത് ഞെട്ടിക്കുന്നതാണ്. ജനം ഇതിനെല്ലാം മറുപടി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |