ന്യൂഡൽഹി: ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിൽ അടക്കം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടന്ന കൂടിക്കാഴ്ച പോസിറ്രീവെന്ന് ആരോഗ്യമന്ത്രി വീണാജോർജ് ഡൽഹിയിൽ പറഞ്ഞു. കേരളത്തിന് എയിംസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. ഓൺലൈൻ മരുന്ന് വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി.
ഇൻസെന്റീവ് ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 2023 - 2024 വർഷത്തെ കുടിശ്ശിക വിഷയവും പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചു. ആശാവർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചു.
ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും താൻ പറഞ്ഞത്. സമരം പിൻവലിക്കണമെന്നാണ് നിലപാട്. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രവുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ആശാ വർക്കർമാരെ അറിയിക്കും. എല്ലാവരുമായി ചർച്ച നടത്തണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ചർച്ചയുണ്ടാകും.
ആശാസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി
ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി. ആശാസമരം അൻപത്തിയൊന്നാം ദിവസത്തിൽ എത്തിയപ്പോഴാണിത്. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നാളെ ആശമാരുടെ സമരപ്പന്തൽ സന്ദർശിക്കും. തുടക്കം മുതൽ സമരത്തെ എതിർക്കുന്ന നിലപാടായിരുന്നു ഐ.എൻ.ടി.യു.സിയുടേത്. കോൺഗ്രസിൽ നിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് നിലപാട് മാറ്റത്തിന് പിന്നിൽ.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ അഭ്യർത്ഥന മാനിച്ചും ഐ.എൻ.ടി.യു.സി സമരത്തെ പിന്തുണയ്ക്കുന്നു എന്ന് ചന്ദ്രശേഖരൻ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, സമരത്തിന് ആധാരമായി ഉയർത്തിയിരിക്കുന്ന ആവശ്യങ്ങളിൽ തൊഴിലാളി താത്പര്യപരമായി വിയോജിപ്പുണ്ടെന്നും വ്യക്തമാക്കി.
മുഴുവൻ സംഘടനകളേയും കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളെയും ക്ഷണിച്ച് ചർച്ചയ്ക്ക് വേദിയൊരുക്കി ആശാവർക്കർമാരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ചന്ദ്രശേഖരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ചർച്ച സ്വഗതം ചെയ്ത് ആശമാർ
ആശ വർക്കർമാരുടെ ആവശ്യങ്ങളിൽ ഉടനെ ചർച്ച നടത്തുമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ. ഓണറേറിയം വർദ്ധന, വിരമിക്കൽ ആനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി.കെ സദാനന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |