കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം ഉൾപ്പെട്ട വാണിമേൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിർമ്മാണ പ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ്. ഒമ്പത്, 10, 11 വാർഡുകളിലാണ് വിലക്ക്. വിലങ്ങാട് പുനരധിവാസ പ്രവൃത്തികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
അത്യാവശ്യ ഘട്ടങ്ങളിൽ നടത്തുന്ന പ്രവൃത്തികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണം. ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തി പുരോഗതി, ധനസഹായ വിതരണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ഉരുൾപൊട്ടലിൽ വീട് പൂർണമായും നഷ്ടപ്പെട്ട 31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാഗികമായി വീടുകളും വഴികളും നഷ്ടമായ 35 കുടുംബങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ പരിശോധന നടത്താൻ പൊതുമരാമത്ത്, പഞ്ചായത്ത്, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ 35ൽ ഉൾപ്പെടാത്ത ഏതെങ്കിലും കുടുംബത്തിന് പുനരധിവാസം ആവശ്യമാണെങ്കിൽ അക്കാര്യം പരിശോധിച്ച് തഹസിൽദാർ റിപ്പോർട്ട് സമർപ്പിക്കണം.
കാലവർഷത്തെ തുടർന്ന് പഞ്ചായത്ത് പരിധിയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്യാമ്പുകൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. എം.പിമാരുടെ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയ്ക്ക് രൂപംനൽകാൻ പ്ലാനിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |