വടക്കഞ്ചേരി: മലയോര മേഖലയിൽ ആശ്വാസമായി കുരുമുളക് വിപണിയിൽ വിലക്കുതിപ്പ്. ഒരു മാസത്തിനിടെ കിലോയ്ക്ക് 48 രൂപയാണ് വില ഉയർന്നത്. ഇതോടെ വടക്കഞ്ചേരിയിൽ അൺഗാർബിൾഡ് ഇനത്തിന് 705 രൂപയും ഗാർബിൾഡിന് 740 രൂപയുമായി. വയനാടൻ കുരുമുളക് വില 720 രൂപയിലെത്തിയിട്ടുണ്ട്. കിഴക്കഞ്ചേരി പാലക്കുഴിയിലും മംഗലം ഡാമിലുമാണ് കുരുമുളക് കൃഷി കൂടുതലുള്ളത്. ഉത്പാദനത്തിലെ കുറവാണ് വിലവർധനയ്ക്കുള്ള പ്രധാന കാരണം. ഏതാണ്ട് 10 ശതമാനത്തോളമാണ് ഉത്പാദനത്തിലെ കുറവ് കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യം ഉയരുന്നതോടെ കുരുമുളക് വിലയിൽ കുതിപ്പ് തുടരുമെന്നാണ് വിപണി വിലയിരുത്തുന്നത്. 2016 ൽ കുരുമുളകിന് കിലോയ്ക്ക് 750 രൂപ വരെ എത്തിയിരുന്നു. പിന്നീട് വിലയിൽ ഇടിവ് പ്രകടമായിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ അടുത്തുതന്നെ 750 രൂപ മറികടക്കാനാണ് സാധ്യത. രാജ്യത്ത് കർണാടകയിലാണ് ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്നത്. കേരളവും തമിഴ്നാടുമാണ് തൊട്ടുപിന്നിൽ. ഉത്പാദത്തിലെ കുറവുമൂലം അയൽ സംസ്ഥാനങ്ങളിലും വില ഉയർന്ന നിലയിലാണ്. കർണാടകയിൽ ചില ഭാഗങ്ങളിൽ കയറ്റുമതി ഗുണനിലവാരമുള്ള കുരുമുളകിന് കിലോയ്ക്ക് 800 രൂപയോളം വിലയുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ വില 1,000 രൂപയിലെത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |