ചൂരൽമല (വയനാട്): അണ്ണയ്യന് ഒരേയൊരു ആഗ്രഹമേയുള്ളൂ. ഉരുൾദുരന്തത്തിൽ മൃതദേഹങ്ങളും കൂറ്റൻമരങ്ങളും അടിഞ്ഞ് കൂടിയ ചൂരൽമലയിലെ തന്റെ രണ്ട് ഏക്കർ ഭൂമി കൃഷിക്കായി ആരെങ്കിലും ഒരുക്കി കൊടുക്കണം. അറുപതോളം മൃതദേഹങ്ങളാണ് വന്നടിഞ്ഞത്. ഒപ്പം കൂറ്റൻ മരങ്ങളും പാറകളും. വെളളാർമല വില്ലേജിൽ ഏറ്റവും നല്ല കൃഷി ഭൂമിയായിരുന്നു അണ്ണയ്യന്റെത്. തറവാട് വീടും അതിലുണ്ടായിരുന്നു. എല്ലാം ഉരുൾ കവർന്നു. എച്ച്. എം.എൽ എസ്റ്റേറ്റിലെ സൂപ്പർവൈസറായിരുന്നു അണ്ണയ്യൻ.
രണ്ട് ഏക്കർ ഭൂമിയിൽ കാപ്പി, കുരുമുളക്,കവുങ്ങ്, തെങ്ങ് എന്നിവയെല്ലാം കൃഷിചെയ്തിരുന്നു. വർഷത്തിൽ പതിനഞ്ച് ലക്ഷത്തിൽ അധികം രൂപയുടെ വരുമാനം തോട്ടത്തിൽ നിന്ന് മാത്രം ലഭിച്ചു. രണ്ട് മക്കളെയും കെട്ടിച്ചയച്ചു. തോട്ടത്തിൽ അടിഞ്ഞ് കൂടിയ മരങ്ങളും മറ്റും മാറ്റിയാൽ കാണാതായവരുടെ മൃതദേഹങ്ങൾ ചിലപ്പോൾ കിട്ടിയേക്കുമെന്ന് അണ്ണയ്യൻ പറയുന്നു. മംഗലാപുരത്ത് നിന്ന് വർഷങ്ങൾക്ക് മുമ്പ് മുണ്ടക്കൈയിൽ വന്നവരായിരുന്നു അണ്ണയ്യന്റെ അച്ഛൻ കൊറഗപ്പനും കുംഭയും. റെയിൽവേക്ക് വേണ്ടിയുളള മരം മുറിക്കാൻ വേണ്ടിയായിരുന്നു എത്തിയത്. അറുപത്തിയഞ്ചുകാരനായ അണ്ണയ്യൻ ഇവിടെയാണ് ജനിച്ചത്. ചോരനീരാക്കിയാണ് കനകം വിളയുന്ന മണ്ണാക്കി മാറ്റിയത്.
ഇപ്പോൾ അണ്ണയ്യന് ജീവിക്കാൻ വകയില്ല. ദയനീയാവസ്ഥ അറിഞ്ഞ് കലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ഓട്ടോറിക്ഷ നൽകിയിരുന്നു. എന്നാൽ ആ കരുണ കൽപ്പറ്റയിലെ ഓട്ടോറിക്ഷക്കാർ അണ്ണയ്യനോട് കാണിച്ചില്ല. ഓടാനുളള സ്റ്റാൻഡ് നൽകിയില്ല. ജീവിതം വഴി മുട്ടി. ഭാര്യ ശകുന്തള പുത്തുമല എൽ.പി.സ്കൂളിലെ പാർട് ടൈം സ്വീപ്പറാണ്.എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺ ഷിപ്പിൽ അണ്ണയ്യൻ വീടിന് അർഹനാണ്. കൽപ്പറ്റ തുർക്കിയിൽ വാടക വീട്ടിലാണ് ഇപ്പോൾ താമസം.
`തോട്ടത്തിൽ കൃഷി ചെയ്യാൻ സൗകര്യം തന്നാൽ എല്ലാം തിരിച്ച് പിടിക്കാൻ കഴിയും. അദ്ദേഹം നല്ല അദ്ധ്വാനിയാണ്. പ്രതീക്ഷയുണ്ട്.'
-ശകുന്തള,
അണ്ണയ്യന്റെ ഭാര്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |