കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നൗഷാദിന്റെ സസ്‌പെൻഷൻ കണ്ണൂർ റേഞ്ച് ഡി.ഐ.ജി പിൻവലിച്ചു. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു നടപടി. എന്നാൽ നൗഷാദിനെ മാത്രം ബലിയാടാക്കുകയായിരുന്നുവെന്ന് ഷിബിലയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മാർച്ച് 18നാണ് യാസിർ ഭാര്യ ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്. മദ്ധ്യസ്ഥ ചർച്ചയിലെ ധാരണ പ്രകാരം ഷിബിലയുടെ രേഖകളും മകളുടെ വസ്ത്രങ്ങളും തിരികെ നൽകാനെത്തിയപ്പോഴായിരുന്നു അക്രമം. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും യാസിർ കുത്തിപരിക്കേൽപ്പിച്ചിരുന്നു. നേരത്തെ യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പി.ആർ.ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ നൗഷാദാണ് കൈകാര്യം ചെയ്തിരുന്നത്. ലഹരി ഉപയോഗിക്കാറുണ്ടായിരുന്ന യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നായിരുന്നു പരാതി. ഇത് കെെകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്.ഐക്കെതിരെ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |