കോഴിക്കോട്: കാടും മലയും അരുവികളുമായി വിനോദ സഞ്ചാരികളെ മാടിവിളിച്ച് കക്കാടം പൊയിൽ. കൂടരഞ്ഞി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കക്കാടംപൊയിൽ നായാടംപൊയിൽ കുരിശുമല ഇക്കോ ടൂറിസം പദ്ധതിയ്ക്ക് ധാരണയായി. ലിന്റോ ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വനം മന്ത്രി എ.കെ ശശീന്ദ്രൻ പങ്കെടുത്ത അവലോകന യോഗത്തിലാണ് ധാരണ. മലയോര മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് നടന്നിട്ടുള്ള വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളെ ജനജീവിതത്തിന് ഉപകാരപ്രദമായ പദ്ധതികളാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ഇക്കോ ടൂറിസം പദ്ധതി പ്രദേശവാസികൾക്ക് വരുമാനമാർഗം തുറന്നുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കോ ടൂറിസത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കാനും കക്കാടംപൊയിലിൽ ലഭ്യമായ റവന്യു ഭൂമിയിൽ ഫ്ലവർവാലി നിർമ്മിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെറീന റോയ്, വാർഡ് മെമ്പറായ സീന ബിജു, നോർത്തേൺ സർക്കിൾ സി.സി.എഫ് കെ ദീപ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി കാർത്തിക്, എ.ഡി.സി.എഫ് മിഥുൻ മോഹനൻ, കോഴിക്കോട് ഡി.എഫ്.ഒ യു ആഷിക് അലി തുടങ്ങിയവർ പങ്കെടുത്തു.
@ കക്കാടംപൊയിൽ ഇക്കോ ടൂറിസം
കക്കാടംപൊയിൽ ഇക്കോ ടൂറിസം പദ്ധതി വനം വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് നടപ്പാക്കുക. 18.3 ഹെക്ടർ വരുന്ന പദ്ധതി നിർദ്ദേശിക്കുന്ന കക്കാടം പൊയിൽ നായാടംപൊയിൽ വനഭാഗം, സമുദ്ര നിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തണുത്ത കാലാവസ്ഥയും കുന്നിൻ മുകളിൽ കോട മൂടി കിടക്കുന്നതും പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ വനപ്രദേശം സഞ്ചാരികൾക്ക് നല്ല കാഴ്ചാനുഭവം സമ്മാനിക്കും.
എത്തിച്ചേരുന്ന സന്ദർശകർക്ക് മതിയായ സംരക്ഷണവും മാർഗ നിർദ്ദേശങ്ങളും നൽകുക, വനം വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുക, വനോത്പ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് സൗകര്യം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇക്കോ ടൂറിസം പദ്ധതിയിലൂടെ നടപ്പാക്കാൻ സാധിക്കും.
ടിക്കറ്റ് കൗണ്ടർ, കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഒരുക്കും. സഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നതിന് നിർദിഷ്ട സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിലൂടെയും ഗൈഡുമാരെ നിയമിക്കുന്നതിലൂടെയും മികച്ച ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ കഴിയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |