പത്തനംതിട്ട : അഞ്ചുവർഷം മുൻപ് അമ്പതു ലക്ഷം ചെലവാക്കി പായൽ മുക്തമാക്കിയ കോയിപ്രം പഞ്ചായത്തിലെ പ്രസിദ്ധമായ വരാൽചാൽ വീണ്ടും പോളയുടെ പിടിയിലായി. ജില്ലയിലെ പ്രധാന തണ്ണീർതടങ്ങളിൽ ഒന്നാണ് വരാൽ ചാൽ. 500 ഏക്കറിൽ വ്യാപിച്ചുകിടന്ന പ്രകൃതിദത്ത ജലസംഭരണിയായിരുന്നു ഇത്. കോയിപ്രം പഞ്ചായത്തിലെ കടപ്ര , തട്ടയ്ക്കാട്, കുമ്പനാട്, മുട്ടുമൺ, പാലാംപറമ്പ്, പുല്ലാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്നു ചാൽ.
ചാലിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണം ആദിപമ്പയുടെ ശോഷണമാണെന്ന് പ്രകൃതി സ്നേഹികൾ വിശദീകരിക്കുന്നു. ആറാട്ടുപുഴയ്ക്ക് താഴെ ആദിപമ്പ തുടങ്ങുന്ന കോയിപ്രം ഭാഗത്ത് അമ്പത് വർഷമായി മണൽ ഖനനം നടന്നിരുന്നു. ഇതോടെ നദിയിലെ പ്രധാന ഭാഗം താഴ്ന്നു. വേനൽക്കാലത്ത് ആദി പമ്പയിലേക്ക് ജലപ്രവാഹം കുറഞ്ഞതോടെ അവിടെ നിന്ന് വരാൽ ചാലിലേക്കുള്ള ഒഴുക്കും കുറഞ്ഞു. ജലനിരപ്പ് താഴ്ന്നതോടെ ചാലിന്റെ വീതികുറഞ്ഞു. സംരക്ഷണം ഇല്ലാതായതോടെ കൈയേറ്റം കൂടുകയും അധിനിവേശ സസ്യമായ ആഫ്രിക്കൻ പായലും പോളയും ചാലിൽ വ്യാപിക്കുകയും ചെയ്തു.
ആദിപമ്പയിൽ തുടങ്ങണം
ആദിപമ്പയിൽ വെള്ളം ഒഴുകാനുള്ള നടപടി സ്വീകരിക്കാതെ ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് വരാൽ ചാലിലെ പോള നീക്കിയത് കൊണ്ടു ഫലമുണ്ടായില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോളവാരി തീരത്ത് നിക്ഷേപിച്ചതല്ലാതെ ചാൽ സംരക്ഷണത്തിന് ഒന്നും ചെയ്തില്ലെന്ന് ആരോപണമുണ്ട്.
പൂർണമായി പോള മൂടി കിടക്കുന്ന ചാലിൽ ജലസാന്നിദ്ധ്യമില്ലാതായി. പായൽ വകഞ്ഞു മാറ്റി വള്ളങ്ങൾക്കുപോലും മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
'' വർഷകാലത്ത് പമ്പയിൽ ജലനിരപ്പ് ഉയരുമ്പോൾ മാത്രമാണ് ആദി പമ്പയിലൂടെ വരാൽ ചാലിൽ വെള്ളം എത്തുക. ഈ സമയം പോളകൾ തീരത്തു വന്നടിയും. വെള്ളം ഇറങ്ങുമ്പോൾ നല്ലൊരു ശതമാനം പോളകളും തീരത്ത് കിടന്ന് അളിഞ്ഞ് ദുർഗന്ധം പരത്തും. ആദി പമ്പയെയും വരാൽ ചാലിനെയും അടിയന്തരമായി നവീകരിക്കണം.
ലിറ്റി ജേക്കബ്, ഉമ്മൻ കുര്യൻ (സാമൂഹ്യ പ്രവർത്തകർ)
വരാൽ ചാൽ : നീളം 1.5 കിലോമീറ്റർ,
വീതി 200 മീറ്റർ
ജില്ലയിലെ പ്രധാന ജലസംഭരണി
500 ഏക്കർ വിസ്തൃതിയിൽ കൃഷിക്കും കിണറുകൾക്കും പ്രയോജനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |