ആലപ്പുഴ: മദ്യ ലഹരിയിൽ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി ഹൗസിംഗ് കോളനി വാർഡ് വലിയപുരക്കൽ സുമേഷ് (38) പൊലീസ് പിടിയിലായി. സുമേഷിന്റെ അച്ഛൻ ദേവദാസിനാണ് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്. 15ന് വൈകിട്ട് 5.30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സ്ഥിരം മദ്യപാനിയായ സുമേഷ് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി വീട്ടിൽ വന്നപ്പോൾ അച്ഛനുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് ദേവദാസും ഭാര്യ സുലോചനയും വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ സുലോചന വീട്ടിലേക്ക് മടങ്ങിയെത്തി. വൈകുന്നേരത്തോടെ ദേവദാസ് വീട്ടിൽ ചെന്നപ്പോൾ സുലോചനയെ മകൻ അസഭ്യം പറഞ്ഞ് ഉപദ്രവിക്കുന്നത് കണ്ടു. തുടർന്ന് ദേവദാസ് ഭാര്യ സുലോചനയേയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുവാൻ ഇറങ്ങിയപ്പോഴാണ് സുമേഷ് പുറകേ വന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്റ്റുളുകൊണ്ട് തലയ്ക്കടിച്ചത്. ആക്രമണത്തിൽ സുലോചനക്കും നേരിയ പരുക്കേറ്റു. കുതറി മാറി രക്ഷപ്പെട്ട ദേവദാസ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ കെ.ശ്രീജിത്തിന്റെ നിർദ്ദേശാനുസരണം പ്രിൻസിപ്പൽ എസ്.ഐ ഉണ്ണിക്കൃഷ്ണൻ നായർ, എസ്.ഐമാരായ രാജപ്പൻ, ജയേന്ദ്രമേനോൻ, എ.എസ്.ഐ പോൾ, സി.പി.ഒ അജയരാജ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |