ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിന്റെ ഊടും പാവും നെയ്ത വീക്ഷണം നെയ്ത്ത് സംഘത്തെ കൈയൊഴിഞ്ഞിട്ട് കാൽനൂറ്റാണ്ട്. വ്യവസായവകുപ്പിന് കീഴിൽ പ്രവൃത്തിച്ച നെയ്ത്ത് സംഘത്തിന്റെ പ്രവർത്തനം 24 വർഷം മുമ്പ് നിലച്ചു. 70 സെന്റ് ഭൂമിയും കൈത്തറി നെയ്ത്തിനായുള്ള കെട്ടിടങ്ങളുമാണിപ്പോൾ നശിക്കുന്നത്. 50 ലക്ഷത്തിലധികം രൂപയുടെ ബാദ്ധ്യതകൾ എങ്ങനെ തീർക്കണമെന്നറിയാത്ത അവസ്ഥയിലാണ് അധികൃതർ. സംഘത്തിന്റെ ഓഫീസ് കെട്ടിടത്തിന് മുകളിലായി കാടും മരങ്ങളും വളർന്നുനിൽക്കുന്ന നിലയിലും നെയ്ത്ത് ശാലയുടെ മുകളിൽ വളർന്നുനിൽക്കുന്ന ആൽമരം വേരിറങ്ങി തകർന്ന കെട്ടിടഭാഗവും കാണാം. കാടുകയറിക്കിടക്കുന്ന വീക്ഷണം നെയ്ത്ത് സംഘത്തിന്റെ പുനരുജ്ജീവനത്തിന്റെ സാദ്ധ്യതയെന്തെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളുമാണ് കാടുകയറി നശിക്കുന്നത്. ആറ്റിങ്ങലിന്റെ കൈത്തറി മഹിമ നാടിനെ അറിയിച്ചിരുന്ന സംഘമാണ് വീക്ഷണം. ആലംകോടിന് സമീപം പുളിമൂട് ജംഗ്ഷനിൽ ദേശീയപാതയിൽ നിന്ന് കഷ്ടിച്ച് അരക്കിലോമീറ്റർ ഉള്ളിലായാണ് നെയ്ത്ത് സംഘം സ്ഥിതിചെയ്യുന്നത്. വ്യവസായവകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു സംഘം. 110 തറികളും നൂറിലധികം സ്ത്രീതൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു. ഇവിടെനിന്ന് തുണികൾ വാങ്ങിയ സർക്കാർ സ്ഥാപനമായ ഹാൻവീവ് യഥാസമയം പണം നൽകാതിരുന്നതാണ് സംഘത്തെ നഷ്ടത്തിലേക്കും അടച്ചുപൂട്ടലിലേക്കും എത്തിച്ചത്.
തടസവാദങ്ങളേറെ
സംഘം പുനരുജ്ജീവിപ്പിക്കാൻ 2017 സെപ്തംബർ 25ന് പ്രത്യേകയോഗം ചേർന്നിരുന്നു. ജില്ലാസഹകരണബാങ്കിൽ നിന്ന് 22 വർഷം മുമ്പെടുത്ത 6 ലക്ഷം രൂപയുടെ വായ്പ പലിശയുൾപ്പെടെ 36 ലക്ഷം രൂപയായി മാറിയതായി ബാങ്കധികൃതർ അറിയിച്ചു. കൂടാതെ ഓഡിറ്റ് ഫീസ്,ക്ഷേമനിധി,തൊഴിൽനികുതി,വൈദ്യുതിചാർജ്ജ്,വെള്ളക്കരം,ഇ.പി.എഫ്,നഗരസഭയുടെ നികുതി എന്നിവയുടെ കുടിശികകളിന്മേലുള്ള ജപ്തിനടപടികളായിരുന്നു അന്ന് കണ്ടെത്തിയ തടസവാദങ്ങൾ. 2020ൽ ലേലനടപടികളുണ്ടായപ്പോൾ അധികൃതരിടപെട്ട് അത് താത്കാലികമായി നിറുത്തിവച്ചു.
തൊഴിലാളികളെ കിട്ടാനില്ല
സംഘം പുനരുജ്ജീവിപ്പിക്കുന്നതിലെ പ്രധാന തടസം തൊഴിലാളികളെ കിട്ടാത്തതായിരുന്നു. പഴയ നെയ്ത്ത് തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും സംഘത്തിൽ വന്ന് ജോലിചെയ്യാൻ വിമുഖത അറിയിച്ചു. ഇതോടെ പഴയരീതിയിൽ സംഘം പ്രവർത്തിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്നുറപ്പായി. നെയ്ത്ത് പരിശീലനകേന്ദ്രമെന്ന ആശയം മുന്നോട്ടുവച്ചെങ്കിലും അതും നടപ്പായില്ല. സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്ത് പുതുതലമുറയുടെ അഭിരുചികൾക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യവും ആരും ചെവിക്കൊണ്ടില്ല. എന്നാൽ വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |