നടി മാലാ പാർവതി അപഹാസ്യ കഥാപാത്രമായി മാറിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പൊതുസമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ നീതിയുടെ പക്ഷത്തുനിന്ന് പലപ്പോഴും അവർ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്നവരെ പൊതുസമ്മതയായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാൽ ജനങ്ങൾ നൽകിയ ആദരവും സ്‌നേഹവും നടിക്ക് നിലനിർത്തിപ്പോകാൻ കഴിഞ്ഞില്ലെന്ന് സംവിധായകൻ പറഞ്ഞു.
'സമൂഹത്തിൽ നല്ല പേരും അഭിപ്രായവും നേടിയെടുക്കാൻ ചിലപ്പോൾ ഒരു ജന്മം പോരെന്ന് വരും. എന്നാൽ കഷ്ടപ്പെട്ട് നേടിയെടുത്ത സൽപ്പേര് അല്ലെങ്കിൽ വിശ്വാസം കളഞ്ഞുകുളിക്കാൻ നിമിഷങ്ങൾ മതിയാകും.
ഇപ്പോഴത്തെ അവരുടെ അവസ്ഥ പറയാൻ വിഷമമുണ്ട്. എങ്കിലും പറഞ്ഞുപോകുകയാണ്. പൊതുസമൂഹത്തിൽ ഒരു അപഹാസ്യ കഥാപാത്രമായി അധഃപതിച്ചുവെന്ന് പറയാതെ വയ്യ. ഷൈൻ ടോം ചാക്കോയുടെ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി നടത്തിയ രൂക്ഷമായ വിമർശനം അതിനുദാഹരണം മാത്രമാണ്.
ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് വിഷയം. ഷൈൻ അച്ചടക്കമുള്ള നടനാണ്, ബ്ലൗസൊന്ന് ശരിയാക്കാൻ ഞാൻ കൂടെ വരട്ടേയെന്ന് ചോദിച്ചത് അത്ര വല്യ സ്ട്രസ് ആയിപ്പോയോ എന്നാണ് ഇതിനെ നിസാരവത്കരിച്ചുകൊണ്ട് മാലാ പാർവതി പറഞ്ഞത്.
2022ൽ കൗമുദി ചാനലിൽ രാജേഷുമായുള്ള ഇന്റർവ്യൂവിൽ മാലാ പാർവതി പറയുന്നുണ്ട്, തന്റെ മൂന്നാമത്തെ ചിത്രത്തിനിടെ ഒരു തമിഴ് നടൻ മോശമായി സ്പർശിച്ചെന്ന്. അന്ന് വീട്ടിൽ ചെന്ന് ഭർത്താവ് സതീശനോട് ഞാൻ വിവരം പറഞ്ഞ് രാത്രി മുഴുവൻ കരഞ്ഞെന്ന്.
ഇതുപോലെ വിൻസിയും രാത്രി മുഴുവൻ കരഞ്ഞുതീർത്തിട്ട്, മിണ്ടാതെ വന്ന് അഭിനയിച്ചിട്ടുപോകണമെന്നാണോ പാർവതി ഉദ്ദേശിച്ചതെന്നറിയില്ല. ഇതാണോ പാർവതിയുടെ സ്ത്രീപക്ഷ നിലപാടെന്നും അറിയില്ല. അപ്പോൾ തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് പാർവതി ചോദിക്കുന്നു. അന്ന് പാർവതിയുടെ ശരീരത്തിൽ അയാൾ മോശമായി സ്പർശിച്ചപ്പോൾ എന്തുകൊണ്ട് അവർ അപ്പോൾത്തന്നെ പ്രതികരിച്ചില്ല. പ്രതികരിച്ചിരുന്നെങ്കിൽ അപ്പോൾത്തന്നെ തീരുമാനമുണ്ടാകുമായിരുന്നല്ലോ. ബസിൽ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാർവതി തന്നെ സൂചിപ്പിട്ടുണ്ട്. അന്നും പാർവതി പ്രതികരിച്ചിട്ടില്ല. വീട്ടിൽപ്പോയി കരയുകയാണുണ്ടായത്. ഇപ്പോൾ പാർവതി പറയുന്നു ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ കോമഡിയായിട്ടാണ് എടുക്കാറുള്ളതെന്ന്. സ്ത്രീപക്ഷക്കാരിയാണെന്ന് സ്വയം ഊറ്റംകൊള്ളുന്നയൊരാളുടെയടുത്തുനിന്നാണ് ഇതുണ്ടായത്.
ഒരു മനുഷ്യനിൽ മാറ്റങ്ങൾ സംഭവിക്കുന്നതിൽ അവരുടെ ജീവിതസാഹചര്യങ്ങൾക്കും പങ്കുണ്ടെന്ന് മനസിലാക്കാൻ സൈക്കോളജിയൊന്നും പഠിക്കേണ്ട കാര്യമില്ല. മകനുണ്ടാക്കിയ മാനക്കേട് ഞാൻ ഇവിടെ പറയാത്തത് ഒരമ്മ മനസിനെ വേദനിപ്പിക്കേണ്ടെന്ന് വിചാരിച്ചാണ്. അതിനുശേഷമാണ് ഇത്തരം കേസുകളിൽ ഒരു ലളിതവത്കരണം വന്നതെന്ന് സാധാരണക്കാർക്ക് പോലും മനസിലാകും. ഒരുകാലത്ത് എല്ലാവരും പുകഴ്ത്തിപ്പാടിയ ഈ സഹോദരി ഇന്നൊരു വീണപൂവാണ്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |