കൊച്ചി: പരീക്ഷാഫലം പ്രസിദ്ധീകരിച്ച് മാസം ഒന്നു കഴിഞ്ഞെങ്കിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് പോലും കിട്ടാതെ നഴ്സിംഗ് വിദ്യാർത്ഥികൾ വലയുന്നു. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ രജിസ്റ്റർ ചെയ്യാനോ വാഗ്ദാനം ലഭിച്ച ജോലിക്ക് കയറാനോ കഴിയുന്നില്ല. ഒമ്പതിനായിരത്തോളം പേരാണ് ഇങ്ങനെ വലയുന്നത്.
കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിൽ 2020ൽ ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പരീക്ഷാഫലം മാർച്ച് 25ന് പ്രസിദ്ധീകരിച്ചു. ഒരു വിദ്യാർത്ഥിക്കുപോലും പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാൻ സർവകലാശാല തയ്യാറായിട്ടില്ല. കമ്പ്യൂട്ടർവത്കൃത സംവിധാനം ഉപയോഗിക്കുന്ന സർവകലാശാല കാലതാമസം വരുത്തുന്നത് ഗുരുതര വീഴ്ചയാണെന്ന് സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യാ ഭാരവാഹികൾ പറഞ്ഞു.
പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കേരളാ നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷന് അപേക്ഷിക്കാൻ കഴിയൂ. രജിസ്‌ട്രേഷൻ നേടിയാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയും. രജിസ്‌ട്രേഷൻ ലഭിക്കാത്തതിനാൽ കേന്ദ്ര സംസ്ഥാന സർക്കാർ ഒഴിവുകൾ, വിദേശ അവസരങ്ങൾ എന്നിവ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല.
പിടിവാശിയും
പിടിപ്പുകേടും
സർവകലാശാല പരീക്ഷാ വിഭാഗത്തിന്റെ പിടിവാശിയും പിടിപ്പുകേടുമാണ് സർട്ടിഫിക്കറ്റ് വൈകാൻ കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഓട്ടോമേഷൻ സംവിധാനങ്ങൾ ഉപയോഗിക്കാത്ത സർവകലാശാലകൾ പോലും ഫലം പ്രസിദ്ധീകരിച്ച് പിറ്റേദിവസം മുതൽ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാലയുടേതിന് തുല്യമായ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്ന കർണാടക, രാജീവ് ഗാന്ധി സർവകലാശാലകൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു.
വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടപടി സർവകലാശാല സ്വീകരിക്കണം. സർവകലാശാലക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല
കെ.എസ്. അമൽദേവ്
അഫിയ രാജേഷ്
സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |