ജമ്മുകാശ്‌മീരിൽ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ ഹൃദയം നടുങ്ങാൻ ഇടയാക്കിയിരിക്കുകയാണ്. മറ്റൊരു രാജ്യത്തിന്റെ അതിർത്തി കടന്ന് നിരപരാധികളായ 28 വിനോദസഞ്ചാരികളെ മതം ചോദിച്ച്, ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്തിയശേഷം വെടിവച്ചുകൊന്ന സംഭവം വെറുതേവിടാൻ കഴിയുന്ന ഒന്നല്ല. ഇത് നടപ്പാക്കിയവരുടെയും നടത്തിയവരുടെയും മാളങ്ങൾ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള തിരിച്ചടിയല്ലാതെ മറ്റൊന്നുകൊണ്ടും ഭീകരർ കുലുങ്ങില്ല. ഒരു തരത്തിലുള്ള ന്യായീകരണവും ഈ സംഭവത്തിനില്ല. ഇതിനുമുമ്പ് പുൽവാമ ഒഴികെയുള്ള ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ ഒരു രാജ്യം കടന്നുള്ള തിരിച്ചടി നൽകിയിട്ടില്ല. പുൽവാമയിൽ സി.ആർ.പി.എഫ് ഭടന്മാരെയാണ് ഭീകരർ ഉന്നംവച്ചത്. പഹൽഗാമിലെ ആക്രമണത്തിൽ വിനോദയാത്രയ്ക്കു വന്ന സാധാരണ മനുഷ്യരെയാണ് നിഷ്‌ക്കരുണം വധിച്ചത്. ഒരിക്കലും മാപ്പ് നൽകാനാവുന്ന ഒരു പ്രവൃത്തിയല്ലിത്. അതിനൊപ്പം ഹിന്ദുക്കളെ മാത്രം തിരഞ്ഞുപിടിച്ച് വധിച്ചതിലൂടെ ഇന്ത്യയിൽ വർഗീയ സംഘർഷം സൃഷ്ടിക്കുക എന്നതും ഭീകരരുടെ ലക്ഷ്യങ്ങളിലൊന്നായി കരുതണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശന വേളയാണ് ഭീകരാക്രമണത്തിന് തിരഞ്ഞെടുത്ത സമയം എന്നത് യാദൃച്ഛികമായി സംഭവിച്ചതെന്ന് കണക്കാക്കാനാവില്ല. മോദിയുടെ സൗദി സന്ദർശനം പൂർത്തീകരിക്കാൻ അനുവദിക്കരുത് എന്ന അജൻഡയും ഭീകരർക്ക് ഉണ്ടായിരിക്കണം. അതിലവർ വിജയം നേടുകയും ചെയ്തു. അതിനപ്പുറം പാകിസ്ഥാനുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് ഇന്ത്യയെ കൊണ്ടുചെന്ന് എത്തിക്കുക എന്നതാവും അവരുടെ പ്രധാന ലക്ഷ്യമെന്നും കരുതണം. കുറഞ്ഞപക്ഷം പാക് അധീന കാശ്‌മീർ ഒഴിപ്പിക്കാനുള്ള ഒരു നീക്കം ഇന്ത്യൻ പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാക്കുകയും അതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര രംഗങ്ങളിൽ മുറവിളി ഉയർത്താനുള്ള ഗൂഢാലോചനയും ഇതിന്റെ പിന്നിലില്ലെന്ന് കരുതാനാവില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉൾപ്പെടെയുള്ള പ്രമുഖ ലോക രാജ്യങ്ങളുടെ നേതാക്കളെല്ലാം ജമ്മുകാശ്‌മീരിലെ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. തക്കതായ തിരിച്ചടി ആവശ്യപ്പെടുന്ന ഹീനകൃത്യമായാണ് അവരെല്ലാം ഈ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
സൈനിക വേഷമണിഞ്ഞ് നാലോളം ഭീകരർ അനന്ത്‌നാഗിലെ പഹൽഗാമിലുള്ള ബൈസരണിയിൽ നടത്തിയ നരഹത്യയിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർക്കാണ് ജീവൻ വെടിയേണ്ടിവന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ പുരുഷന്മാരാണ് സ്വന്തം കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെടിയേറ്റുവീണത്. ഒപ്പമുണ്ടായിരുന്ന മകൾ ആരതിയുടെ മുന്നിൽ വച്ചാണ് കൊച്ചി സ്വദേശിയായ രാമചന്ദ്രൻ കൊല്ലപ്പെട്ടത്. വധിക്കപ്പെട്ട കൊച്ചി നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി ലഫ്‌റ്റനന്റ് വിനയ് നർവാൾ എന്ന ഇരുപത്തിയാറുകാരന്റെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പോലും തികഞ്ഞിട്ടില്ലായിരുന്നു. ഭീകരാക്രമണത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.
കാൽനടയായോ കുതിരപ്പുറത്തോ എത്തിച്ചേരാനാവുന്ന പ്രദേശമാണ് ബൈസരൺ. അതിനാൽ ഇവിടെ അക്രമം നടത്തിയാൽ സായുധ സേനാംഗങ്ങൾക്ക് ഉടനടി എത്താനാവില്ലെന്ന സാദ്ധ്യത മുതലെടുത്താണ് ഭീകരർ കൂട്ടക്കൊല നടത്താൻ ഇവിടം തിരഞ്ഞെടുത്തത്. നാലു ഭീകരരിൽ ഒരാൾ നാട്ടുകാരനായിരുന്നു എന്നും പറയുന്നുണ്ട്. ആ പ്രദേശവാസികളുടെ സഹായം ലഭിക്കാതെ ഇത്ര കൃത്യമായി ആക്രമണം സംഘടിപ്പിക്കാനാവില്ല. ആക്രമണം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ ഇവർ സ്ഥലത്ത് എത്തിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ ഇനി നടക്കുന്ന അന്വേഷണത്തിൽ വേണം പുറത്തുവരാൻ.
ഭീകര സംഘടനയായ ലഷ്‌കറെ തൊയ്‌ബയുടെ അനുബന്ധ ഘടകമായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായം ലഭിച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ആധുനിക ടെക്നോളജിയുടെ ഇക്കാലത്ത് തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ആർക്കും ഒന്നും ചെയ്യാനാകില്ല. അതിനാൽ വരും ദിവസങ്ങളിൽ ഭീകരാക്രമണം നടത്തിയവരുടെയും ആസൂത്രണം ചെയ്തവരുടെയും ഇന്ത്യയിലും പാകിസ്ഥാനിലും അതിന് സഹായം നൽകിയവരുടെയും ചിത്രം വ്യക്തമാകുമെന്നതിൽ സംശയം വേണ്ട.
ജമ്മുകാശ്‌മീരിൽ ആക്രമണം നടത്തുന്ന ഭീകരർ സൈനിക സംഘങ്ങളെയും ക്യാമ്പുകളെയും മറ്റുമാണ് സാധാരണ ആക്രമിക്കാറുള്ളത്. അതിൽനിന്ന് ഭിന്നമായി ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടത് വൻകുതിപ്പിൽ മുന്നോട്ടുപോകുന്ന ജമ്മുകാശ്‌മീരിലെ ടൂറിസം ബിസിനസിന് സഡൻ ബ്രേക്കിടുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. ടൂറിസം മേഖല ഈ രീതിയിൽ മുന്നോട്ട് പോവുകയും ജമ്മുകാശ്‌മീർ സാമ്പത്തികമായി വൻ വികസനം നേടുകയും അതിന്റെ പരോക്ഷവും പ്രത്യക്ഷവുമായ ഗുണം അവിടത്തെ ജനതയ്ക്ക് ലഭിക്കുകയും ചെയ്യുമ്പോൾ ഭീകരരുടെ കാൽച്ചോട്ടിലെ മണ്ണാവും ഒലിച്ചുപോവുക. അതിനാൽ ഏതു വിധേനയും ടൂറിസം രംഗത്തിന്റെ വളർച്ചയ്ക്ക് തടയിടേണ്ടത് ഭീകരരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. 2023-ൽ മാത്രം കാശ്‌മീർ കാണാനെത്തിയ മൊത്തം സഞ്ചാരികളുടെ എണ്ണം 2 കോടി 11 ലക്ഷത്തോളമാണ്. ശരാശരി ഓരോ മാസവും പത്തുലക്ഷത്തിനും 20 ലക്ഷത്തിനുമിടയിൽ ടൂറിസ്റ്റുകൾ വന്നുപോകുന്നു. കേരളത്തിന്റെ കുഗ്രാമങ്ങളിൽ നിന്നുപോലും കുടുംബങ്ങൾ കാശ്‌മീർ കാണാൻ പോകുന്നു. വിദേശരാജ്യങ്ങളെ തോൽപ്പിക്കുന്ന പ്രകൃതിഭംഗി കുറഞ്ഞ ചെലവിൽ ആസ്വദിക്കാനാവും എന്നതാണ് കാശ്‌മീരിന്റെ ആകർഷണം. 2019-ൽ ഭരണഘടനാ അനുച്ഛേദം 370 പ്രകാരമുള്ള കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ജനാധിപത്യഭരണം അവിടെ പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷമാണ് കാശ്‌മീരിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം തുടങ്ങിയത്. കഴിഞ്ഞ വർഷം കാശ്‌മീരിൽ തിരഞ്ഞെടുപ്പ് ശാന്തമായി നടക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ വൻതോതിലുള്ള ധനസഹായത്തോടെ ഒട്ടേറെ വമ്പൻ വികസന പ്രക്രിയയാണ് കാശ്‌മീരിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഈ രീതിയിൽ കാശ്‌മീർ വികസിച്ചാൽ പാക് അധിനിവേശ കാശ്‌മീരിലുള്ള ജനങ്ങൾപോലും കാശ്‌മീരിനൊപ്പം ചേരണമെന്നാവശ്യപ്പെടും. ഇതൊക്കെ മുൻകൂട്ടിക്കണ്ടാണ് ഒരുമുഴം നീളെ എറിഞ്ഞുള്ള ഈ ഭീകരാക്രമണം.
മുംബയ് ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായ തഹാവൂർ റാണയെ വിചാരണയ്ക്കായി അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചതും അയാളിലൂടെ പുറത്തുവരുന്ന വിവരങ്ങളും അന്താരാഷ്ട്ര രംഗത്ത് പാകിസ്ഥാന്റെ കപടമുഖം തുറന്നുകാട്ടാൻ പോന്നതായിരിക്കും. അതോടൊപ്പം ബലൂചിസ്ഥാനിൽ ട്രെയിൻ ഹൈജാക്ക് ചെയ്ത് ഭീകരാക്രമണം നടത്തിയവർക്ക് ഇന്ത്യൻ സഹായം ലഭിച്ചിരുന്നുവെന്നും പാകിസ്ഥാൻ സംശയിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള ഒരു മറുപടി പോലെയാണ് കാശ്‌മീരിൽ ഇത്രയും ഭീകരമായ ആക്രമണം നടത്തിയതെന്ന് നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭീകരാക്രണം നടത്തിയവരെ വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചിട്ടുണ്ട്. പുൽവാമ ആക്രമണം നടന്നപ്പോഴും സമാനമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. 'പോയി മോദിയോട് പറയൂ" എന്ന് പറഞ്ഞാണ് ഭീകരരിലൊരാൾ വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. പ്രധാനമന്ത്രി ഡൽഹിയിൽ ദേശീയ സുരക്ഷാ സമിതിയുടെ ഉന്നതതല യോഗം കൂടിയിട്ടുണ്ട്. ഗാസ യുദ്ധത്തിന് നിമിത്തമായ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിനെ ഓർമ്മിപ്പിക്കുന്ന ഒരു ആക്രമണമാണ് കാശ്‌മീരിലും നടന്നിരിക്കുന്നത്. അതിനാൽ രാജ്യത്തെ മുറിവേൽപ്പിച്ചവരെ പാഠം പഠിപ്പിക്കുന്ന തീരുമാനങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതിൽ അതിശയിക്കാനില്ല. ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ കഴിയുന്ന ഉയർന്ന നഷ്ടപരിഹാരം ഉൾപ്പെടെയുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |