കല്ലമ്പലം: വർക്കല -കല്ലമ്പലം റോഡിനെ നാവായിക്കുളം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഇട റൂട്ടും പ്രധാനപാതയുമായ മാവിൻമൂട് പറകുന്ന് ഇരുപത്തെട്ടാം മൈൽ മേഖലയിൽ വേണ്ടത്ര ബസുകൾ ഇല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. ആകെ ഉണ്ടായിരുന്ന 3 ബസുകൾ കൊവിഡ് വന്നതോടെ നിറുത്തലാക്കി. ഇപ്പോൾ ഒരു സ്വകാര്യ ബസ് മാത്രമാണുള്ളത്. നിറുത്തലാക്കിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിക്കാത്തത് നാട്ടുകാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. ഇതുസംബന്ധിച്ച് പരാതി അധികൃതർക്ക് നൽകിയെങ്കിലും അനുകൂലമായ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ ആനാംപൊയ്ക രാധാകൃഷ്‌ണൻ പറഞ്ഞു. 4കോടിയോളം രൂപ ചെലവിട്ട് പുനർനിർമ്മിച്ച രാജ്യാന്തര നിലവാരത്തിലുള്ള റൂട്ടിലാണീ യാത്രാക്ലേശം. ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ മാവിൻമൂട്-പറകുന്ന്-ഇരുപത്തെട്ടാം മൈൽ വഴിയും തിരിച്ചും സർവീസ് നടത്തിയാൽ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും. യാത്രാക്ലേശം രൂക്ഷമായ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ചെയിൻ സർവീസ് തുടങ്ങുന്ന കാര്യം സംബന്ധിച്ച് ആർ.ടി.ഒയ്ക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണെന്നും നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |