കിളിമാനൂർ: ചെങ്കണ്ണ്,മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾക്കൊപ്പം ഗ്രാമങ്ങളിൽ പിടിമുറുക്കി ചിക്കൻപോക്സും.ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കുറവില്ല. ചൂട് കൂടുന്നതോടെ വിവിധയിടങ്ങളിൽ ചിക്കൻപോക്സും പടരുകയാണ്.നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലോ ചിക്കൻപോക്സ് വാക്സിൻ എടുക്കാത്തവരിലോ വളരെ എളുപ്പത്തിലിത് പടരാം. വേനൽച്ചൂട് കനത്തതോടെ പകർച്ചവ്യാധികൾ പടരുകയാണ്. ചിക്കൻപോക്സ് വാരിസെല്ലസോസ്റ്റർ എന്ന വൈറസാണ് രോഗബാധയുണ്ടാക്കുന്നത്. വൈറസ് ബാധിച്ച് 10 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും.ഇത് കുറച്ചുദിവസം നീണ്ടുനിൽക്കും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് പനി,വിശപ്പില്ലായ്മ,തലവേദന,ക്ഷീണം എന്നിവ അനുഭവപ്പെടാം.രോഗം പകരുന്ന രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുന്നത്. കൂടാതെ സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പകരാം.കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുൻപും കുമിള പൊന്തി 6 -10 ദിവസം വരെയും രോഗം പകരാൻ സാദ്ധ്യതയേറെയാണ്. സാധാരണഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ പൊതുപ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്.
ചിക്കൻപോക്സ് ബാധിച്ചാൽ
പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങൾ കഴിക്കണം
തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം
ഇളനീർ,പഴച്ചാറുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
പോഷകസമ്പൂർണമായ ഭക്ഷണം കഴിക്കണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്താൻ ശ്രദ്ധിക്കുക
ചിക്കൻപോക്സ് ബാധിതർ കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.കുരുക്കൾ പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും.
സൗജന്യ ചികിത്സ
മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കണം. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകരാൻ കാരണമാകും. ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗതീവ്രത കുറയ്ക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |