ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൊച്ചിയിലെ മോഡലിനെയും റിയാലിറ്റി ഷോ മുൻ താരത്തെയും തിങ്കളാഴ്ച ചോദ്യം ചെയ്യും. ഇവരുടെ വിവരം പുറത്തു വിട്ടിട്ടില്ല. എക്‌സൈസ് നേരിട്ടെത്തിയാണ് ഇവർക്ക് നോട്ടീസ് കൈമാറിയത്. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കും അന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
കസ്റ്റഡിലായിരുന്ന കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന-43), ഭർത്താവ് സുൽത്താൻ അക്ബർ അലി (43), കൂട്ടാളി മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26) എന്നിവരെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ് അസി.എക്സൈസ് കമ്മിഷണർ അശോക് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
തസ്ലീമ സുൽത്താന്റെ ഫോണിൽ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ലഭിച്ച തെളിവുകളുടെയും വീണ്ടെടുത്ത ചാറ്റുകളുടെയും അടിസ്ഥാനത്തിലാകും താരങ്ങളിൽ നിന്ന് എക്സൈസ് വിവരങ്ങൾ ശേഖരിക്കുക. തസ്ളിമയുടെ മൊഴികളും പരിശോധിക്കും. നോട്ടീസ് നൽകിയിരിക്കുന്നവർക്ക് തസ്ലിമയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് ലഹരി ഇടപാടാണോ എന്ന് സ്ഥിരീകരിക്കണം. ഒരുമാസത്തിനകം കുറ്റപത്രം നൽകി വിചാരണ ആരംഭിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |