പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നയതന്ത്ര നടപടികൾ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെ വ്യോമാതിർത്തി അടയ്‌ക്കാനുള്ള തീരുമാനം പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളുടെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ രംഗത്തെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ അമേരിക്ക, യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് വഴിതിരിച്ച് വിടുക.
ഇന്ത്യയുടെ ഒരു വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി കടക്കാൻ പാടില്ലാത്തതിനാൽ, എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, അകാസ എയർ എന്നീ വിമാനങ്ങളുടെയെല്ലാം യാത്രാസമയം ഒരു മണിക്കൂറിലേറെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ അന്താരാഷ്‌ട്ര വിമാനക്കമ്പനികളുടെ വിമാനങ്ങളെ ഇത് ബാധിക്കുന്നതല്ല.
'പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കാനായി ഇന്ത്യൻ വിമാനങ്ങൾ യുഎഇക്ക് മുകളിലൂടെയാവും വഴിമാറി സഞ്ചരിക്കുക. ഇക്കാരണത്താൽ ഓരോ യാത്രയ്‌ക്കും കുറഞ്ഞത് ഒരു മണിക്കൂർ അധികം സമയം വേണ്ടിവരും. യുഎസ്, യുകെ, കാനഡ, നെതർലാൻഡ്‌സ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്, ദുബായ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും പുറപ്പെടുന്ന ഇന്ത്യൻ വിമാനങ്ങളെയെല്ലാം ഇത് ബാധിക്കും. 2019ൽ ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ, ഇന്ത്യൻ വിമാനക്കമ്പനികൾ വ്യോമാതിർത്തി കടക്കുന്നത് തടഞ്ഞിരുന്നു', ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചത് തങ്ങളുടെ ഷെഡ്യൂൾ ചെയ്‌ത ചില വിമാനങ്ങളെ ബാധിക്കുമെന്ന് ഇൻഡിഗോ പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരുന്നു. യാത്ര പുനഃക്രമീകരിക്കാനോ റീഫണ്ട് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്‌തിരുന്നു.
ടിക്കറ്റ് നിരക്ക് വർദ്ധിച്ചേക്കും
ഒരു മണിക്കൂർ കൂടി വിമാനങ്ങൾ അധികമായി പറക്കുമ്പോൾ അത്രയും ഇന്ധനച്ചെലവ് അത്രയും വർദ്ധിക്കുന്നതിനാൽ ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ടാകാൻ സാദ്ധ്യതയുണ്ട്. എയർ ഇന്ത്യയെയും ഇൻഡിഗോയെയുമാകും ഇത് ഏറ്റവുമധികം ബാധിക്കുകയെന്ന് മാർട്ടിൻ കൺസൾട്ടിംഗിന്റെ സിഇഒ മാർക്ക് ഡി മാർട്ടിൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലേക്കുള്ള ടിക്കറ്റ് വില കുറഞ്ഞത് 35 ശതമാനം വർദ്ധിക്കും. യൂറോപ്പിലേക്ക് 40 ശതമാനവും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യൻ എയർലൈൻ ഇതിന് മുമ്പും ഇതേ രീതിയിലുള്ള ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ഇറാനിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വിമാനങ്ങൾ വഴിതിരിച്ച് വിടാൻ സാദ്ധ്യതയുള്ളതിനാൽ ദീർഘദൂര വിമാനങ്ങൾക്ക് ഇന്ധനച്ചെലവ് ഏറും. ഇന്ത്യയിലെ വിമാനക്കമ്പനികളും യാത്രക്കാരും ഈ അസൗകര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണം', അവിയലാസ് കൺസൾട്ടന്റ്‌സിന്റെ സിഇഒ സഞ്ജയ് ലാസർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ വ്യോമയാന സ്ഥാപനമായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി വ്യോമാതിർത്തി അടച്ചിടാൻ ഒരു രാജ്യത്തിനാകും. എന്നാൽ, അത് മറ്റൊരു രാജ്യത്തിന്റെ അതിർത്തി കടന്നുള്ള വിമാന സർവീസുകളെ ബാധിക്കുകയാണെങ്കിൽ ഉഭയകക്ഷി ഏകോപനം നടത്താവുന്നതാണ്.
2019ൽ നഷ്‌ടമായത് 700 കോടി
ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടപ്പോൾ പല ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഏകദേശം 700 കോടി രൂപയുടെ നഷ്‌ടമുണ്ടായി. മറ്റ് വിമാനക്കമ്പനികളേക്കാൾ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള അധികം അന്താരാഷ്‌ട്ര വിമാന സർവീസുകൾ നടത്തിയിരുന്നതിനാൽ, ഏറ്റവുമധികം നഷ്‌ടം അനുഭവിക്കേണ്ടി വന്നതും ഇന്ത്യൻ വിമാനക്കമ്പനികൾക്കായിരുന്നു.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. റൂട്ടുകളുടെ പുനഃക്രമീകരണത്തിലാണ് ഇപ്പോൾ വിമാനക്കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |