കൊച്ചി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ സംസ്കാരം നടന്നു. ഇടപ്പളളി ശ്‌മശാനത്തിലായിരുന്നു ചടങ്ങുകൾ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്കാരം. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. നിരവധി പേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടിൽ എത്തിച്ചിരുന്നു.
ഗവർണർമാരായ രാജേന്ദ്ര അർലേക്കർ, പി.എസ്.ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വിഡി സതീശൻ, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെയും രാമചന്ദ്രന്റെ വീട്ടിലേക്ക് ഒട്ടേറെപ്പേരെത്തിയിരുന്നു. മന്ത്രി ആർ ബിന്ദു, മുൻ മന്ത്രി പി കെ.ശ്രീമതി, ബിജെപി നേതാവ് എ എൻ.രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയിരുന്നു. രാമചന്ദ്രന്റെ ജ്യേഷ്ഠൻ രാജഗോപാല മേനോൻ യുഎസിൽ നിന്ന് ഇന്നലെ വൈകിട്ട് എത്തി. ഇദ്ദേഹവും യുഎസിലുള്ള അടുത്ത ബന്ധുവും എത്തേണ്ടതിനാലാണ് സംസ്കാരം ഇന്ന് നടത്താനായി തീരുമാനിച്ചത്.
രാമചന്ദ്രന്റെ മൃതദേഹം വീട്ടിൽ നിന്ന് പുറത്തേക്കെടുത്തപ്പോൾ വർഗീയതയ്ക്കും ഭീകരതയ്ക്കും എതിരായ മുദ്രാവാക്യങ്ങളും ഉയർന്നു. കുടുംബാംഗങ്ങൾ അടക്കം ആ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്നു. ഭാരത് മാതാ കീ ജയ് വിളികളും ഉയർന്നിരുന്നു.ഭാര്യക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് രാമചന്ദ്രൻ ജമ്മുകാശ്മീരിലേക്ക് അവധി ആഘോഷിക്കാൻ പോയത്. ദുബായിൽ നിന്ന് മകൾ ആരതി എത്തിയതിന് പിന്നാലെയായിരുന്നു കാശ്മീർ യാത്ര. ആരതിയുടെ കൺമുന്നിൽ വച്ചായിരുന്നു രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചെറിയ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |