കോട്ടയം : സർക്കാർ ഗ്യാരന്റിയിൽ പി.ആർ.എസ് വായ്പ നൽകുന്നതിനുള്ള പലിശ നിരക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് കാനറാ ബാങ്ക് രംഗത്തെത്തിയതോടെ നെൽകർഷകർക്കുള്ള പണവിതരണം സ്തംഭനത്തിലേക്ക്. സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ വില നൽകുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത് എസ്.ബി.ഐ ,കാനറാ ബാങ്കുകളെയാണ്. 9 ശതമാനം പലിശയ്ക്ക് വായ്പയായാണ് ഇരുബാങ്കുകളും കർഷകർക്ക് പണം നൽകുന്നത്. പലിശ സർക്കാരിൽ നിന്ന് പിന്നീട് ഈടാക്കും. റിസർവ് ബാങ്ക് പലിശ നിരക്കിൽ വർദ്ധന വരുത്തിയതനുസരിച്ച് 9 ശതമാനം പലിശ 9. 5 ആയി ഉയർത്തണമെന്നതാണ് കാനറാ ബാങ്കിന്റെ ആവശ്യംം. വൻ ബാദ്ധ്യത വരുത്തുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം 31 ന് ബാങ്കുമായുള്ള കരാർ അവസാനിച്ചിരുന്നു. പലിശ ഉയർത്തലിൽ ധാരണ ആകാത്തതിനാൽ പുതുക്കിയിട്ടില്ല.
എസ്.ബി.ഐയുമായുള്ള കരാർ അവസാനിച്ചാൽ അവരും ഉയർന്ന പലിശ ആവശ്യപ്പെട്ടേക്കും. അടുത്ത സീസണിൽ കേരളാ ബാങ്കിനെകൂടി ഉൾപ്പെടുത്തി പ്രശ്ന പരിഹാരത്തിന് ശ്രമമുണ്ട്. നെൽ സംഭരിച്ചതിന്റെ പണം ഏറെ വൈകിയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയം സർക്കാരിനുണ്ട്.
മാർച്ച് മുതൽ കുടിശിക
മാർച്ച് ആദ്യം മുതൽ സംഭരിച്ച നെല്ലിന്റെ പണം കുടിശികയാണ്. 1000 കോടിയിലേറെ രൂപ സപ്ലൈകോ ബാങ്കുകൾക്ക് നൽകാനുണ്ട്. കുടിശിക തുക സർക്കാർ കുറച്ചെങ്കിലും അടയ്ക്കണമെന്ന കടുത്ത നിലപാടിലാണ് ബാങ്കുകൾ. നെല്ല് സംഭരിച്ചാലും പി.ആർ.എസിനുള്ള പണം ബാങ്കുകളിൽ നിന്ന് ലഭിക്കുന്നില്ല. മുൻപ് വിളവെടുപ്പ് പൂർത്തീകരിച്ച് സംഭരണം നടന്നാൽ ഒന്നോരണ്ടോ ദിവസത്തിനകം പി.ആർ.എസ് എഴുതുകയായിരുന്നു. ഇത് വൈകുന്നതനുസരിച്ച് കർഷകർ മുൻഗണനാപരിധിയിൽ നിന്ന് അകലും.
''സർക്കാരും ബാങ്കുകളുമായുള്ള തർക്കം മൂലം നെൽ കർഷകരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
സുരേന്ദ്രൻ (നെൽ കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |