തിരുവല്ല : സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മാണത്തിന് നഗരസഭയുടെ ഭൂമി അനുവദിക്കണമെന്നുള്ള മുൻസിപ്പൽ കൗൺസിൽ യോഗ തീരുമാനം നടപ്പിലാകാത്തത് നഗരസഭാദ്ധ്യക്ഷ അനു ജോർജിന്റെ നിസഹകരണം മൂലമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
സ്ഥലം അനുവദിക്കാൻ മൂന്നുമാസം മുമ്പ് മുൻസിപ്പൽ കൗൺസിൽ യോഗം ഭൂരിപക്ഷത്തോടെ തീരുമാനിച്ചിട്ടും നഗരസഭാദ്ധ്യക്ഷ ഒപ്പിടാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിയാകുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ പണം അനുവദിച്ചെങ്കിലും സ്ഥലം വിട്ടുകിട്ടുന്നതിലെ തടസങ്ങൾ കാരണം കെട്ടിടനിർമ്മാണം നീണ്ടുപോകുകയാണ്. ഇതുസംബന്ധിച്ച് ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന യോഗത്തിൽ വിഷയം ചർച്ചയായി.
ട്രഷറിക്ക് കെട്ടിടം നിർമ്മിക്കാൻ കവിയൂർ പഞ്ചായത്തിൽ സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ ട്രഷറി ഓഫീസർ യോഗത്തിൽ പറഞ്ഞു. എന്നാൽ തിരുവല്ലയുടെ നഗരഹൃദയത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സബ് ട്രഷറി കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നത് പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. ഇതേതുടർന്ന് സ്ഥലം ലഭിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാൻ ഒരുമാസം കൂടി അനുവദിക്കാൻ ജില്ലാ വികസനയോഗത്തിൽ തീരുമാനിച്ചു.
നഗരസഭാ തീരുമാനം മാറിമറിഞ്ഞു
നഗരസഭാ വളപ്പിലെ കുടുംബ കോടതി പ്രവർത്തിച്ചിരുന്ന സ്ഥലം അനുവദിക്കുമെന്ന് ആദ്യം അറിയിച്ച നഗരസഭാധികൃതർ പിന്നീട് തീരുമാനം മാറ്റി. പഴയ ടൗൺ ഹാൾ പൊളിച്ചുമാറ്റി അവിടെ സ്ഥലം നൽകാൻ കൗൺസിൽ യോഗം പിന്നീട് തീരുമാനിച്ചു. ഇതേതുടർന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർക്കാരിലേക്ക് തീരുമാനം അറിയിച്ചെങ്കിലും പുതിയ കൗൺസിൽ യോഗത്തിൽ ഈസ്ഥലം വിട്ടുനൽകുന്നതിന് എതിർപ്പുകൾ ഉണ്ടായി. തുടർന്ന് രാമപുരം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമ്പോൾ അതിൽ സബ് ട്രഷറിക്ക് സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു. ഇതിനെ കൗൺസിൽ അംഗങ്ങൾ എതിർത്തതോടെ 2011ൽ നഗരസഭയെടുത്ത മുൻതീരുമാനം അംഗീകരിക്കാൻ കഴിഞ്ഞ നവംബർ നാലിന് ചേർന്ന കൗൺസിൽ യോഗം എതിർപ്പില്ലാതെ തീരുമാനിച്ചു. ഇതുപ്രകാരം പഴയ ടൗൺ ഹാൾ പൊളിച്ചുമാറ്റിയ സ്ഥലം നൽകാനുള്ള തീരുമാനത്തിലാണ് നഗരസഭാദ്ധ്യക്ഷ ഒപ്പിടാതിരിക്കുന്നത്.
മുൻസിപ്പൽ കൗൺസിൽ തീരുമാനത്തിൽ അഭിപ്രായവ്യത്യാസം കൊണ്ടാണ് ഒപ്പിടാതിരിക്കുന്നത്. സബ് ട്രഷറിക്ക് സ്ഥലം വിട്ടുനൽകാനുള്ള തീരുമാനത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുചേർക്കും.
അനു ജോർജ്
(നഗരസഭാദ്ധ്യക്ഷ)
നഗരസഭാ കൗൺസിലിന്റെ ഭൂരിപക്ഷ തീരുമാനത്തിൽ അദ്ധ്യക്ഷ ഒപ്പിടാതിരിക്കുന്നത് ധിക്കാരവും ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
അഡ്വ.പ്രദീപ് മാമ്മൻ മാത്യു
(എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ)
തിരുവല്ല നഗരത്തിൽ തന്നെ സബ് ട്രഷറി നിലനിറുത്താനായി നഗരസഭാ കൗൺസിൽ യോഗത്തിൽ പാസാക്കിയ തീരുമാനത്തിൽ അടിയന്തരമായി ഒപ്പിടാൻ മുൻസിപ്പൽ ചെയർപേഴ്‌സൺ തയ്യാറാകണം.
ശ്രീനിവാസ് പുറയാറ്റ്
(ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |