SignIn
Kerala Kaumudi Online
Wednesday, 21 May 2025 8.10 PM IST

കാശ്മീരിനെ മാത്രമല്ല കേരളത്തെയും പഹൽഗാം ബാധിച്ചോ? ചില അനുഭവ സാക്ഷ്യങ്ങൾ

Increase Font Size Decrease Font Size Print Page
pahalgam

പഹൽഗാം ഭീകരാക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് ഏതുമേഖലയെയാണ് എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരംപറയാം, അത് വിനോദ സഞ്ചാര മേഖലയെതന്നെയാണ്. തീവ്രവാദി ആക്രമണത്തിനുശേഷം കാശ്മീരിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. വിമാന റദ്ദാക്കലുകൾ ഏഴുമടങ്ങ് വർദ്ധിച്ചുവെന്നും ഭാവി ബുക്കിംഗുകൾ നാൽപ്പതുശതമാനം കുറവുണ്ടായെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായിരുന്നു സമയത്താണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത് എന്നതിനാൽ അത് കാശ്മീരിന്റെ വരുമാനത്തെ ചെറുതല്ലാത്ത തോതിൽ ബാധിച്ചിട്ടുണ്ട്.

കേരളത്തെയും ബാധിച്ചു

കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് വൻ തോതിലാണ് വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്നതെന്നാണ് കാശ്മീരിലെ മലയാളികളായ ടൂർ ഓപ്പറേറ്റർമാരും കോ ഓഡിനേറ്റർമാരും പറയുന്നത്. പ്രത്യേകിച്ച് മദ്ധ്യവേനലവധിയായതിനാൽ. മൂന്നാറും ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കുന്നതുപോലെയായിരുന്നു മലയാളികൾക്ക് കാശ്മീരും. വിനോദയാത്രയ്ക്ക് പണം മുടക്കാൻ മലയാളിക്ക് മടിയില്ലാതായതോടെ നൂറുകണക്കിനുപേരാണ് ഓരാേ മാസവും കാശ്മീരിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും എത്തുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആക്രമത്തെത്തുടർന്ന് ടൂറിസം രംഗത്തുണ്ടായ പ്രശ്നങ്ങളും അത് കേരളത്തെ ബാധിച്ചോ എന്നുമുള്ള കാര്യങ്ങളെക്കുറിച്ച് ചില ടൂർ ഓപ്പറേറ്റർമാരും കോ ഓർഡിനേറ്റർമാരും പ്രതികരിക്കുന്നു.

പഹൽഗാം ആക്രമണത്തോടെ മലയാളികളായ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി എന്നാണ് ടൂർ കോ ഓർഡിനേറ്ററായ ഫാദിൽ പറയുന്നത്. അദ്ദേഹമിപ്പോൾ ശ്രീനഗറിലാണ്. കുറവുണ്ടായെങ്കിലും മലയാളികൾ ഇപ്പോഴും കാശ്മീർ സന്ദർശിക്കാൻ എത്തുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒരുതരത്തിലുള്ള ഭയവും ഇല്ലാതെയാണ് അവർ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ സഹായം എടുത്തുപറയേണ്ടതാണെന്നും ഫാദിൽ പറയുന്നു. അവർ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. നിയന്ത്രങ്ങളും പരിശോധനകളും കൂടുതൽ കടുപ്പിച്ചതിനാൽ ഉദ്ദേശിച്ച സമയത്ത് യാത്ര പൂർത്തിയാക്കാൻ കഴിയുന്നില്ല എന്ന പ്രശ്നം മാത്രമേ ഉളളൂ. ഇപ്പോൾ കാലാവസ്ഥയും വില്ലനാകുന്നുണ്ട്. ഇടയ്ക്കിടെ മഴയുള്ളതിനാൽ മലയിടിച്ചിൽ പോലുള്ളവ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അതിന്റെ ഭാഗമായ ചില നിയന്ത്രണങ്ങളും ഉണ്ടെന്നും ഫാദിൽ പറയുന്നു. നേരത്തേ ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോൾ കാശ്മീരിലെ ടൂറിസം മേഖല ഇതുപോലെ പ്രതിസന്ധി നേരിട്ടതാണ്. പക്ഷേ, അവയെല്ലാം അതിജീവിച്ച് തിരിച്ചുവന്നു. ഇപ്പോഴത്തെ പ്രതിസന്ധിയും കാശ്മീർ പുഷ്പംപോലെ അതിജീവിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഫാദിൽ.

കാശ്മീരിലേക്കുള്ള സഞ്ചാരികൾ കുറഞ്ഞത് കേരളത്തിന്റെ ടൂറിസം മേഖലയെയും ചെറുതല്ലാത്ത രീതിയിൽ ബാധിക്കുമെന്നാണ് മറ്റുചില ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. കാശ്മീരിലേക്ക് ഏറ്റവും കൂടുതൽ ആൾക്കാർ എത്തുന്നത് കേരളത്തിൽ നിന്നല്ലെങ്കിലും കേരളത്തിൽ നിന്നുള്ളവരുടെ സംഖ്യ ഒട്ടും ചെറുതല്ല എന്നതുതന്നെയാണ് അതിനുകാരണം. ശൈത്യകാലത്താണ് കൂടുതൽ മലയാളികൾ കാശ്മീരിലേക്ക് എത്തുന്നതെന്നും അവർ പറയുന്നു.

pahalgam

അനാവശ്യ ഭീതി

പഹൽഗാമിലെ ഭീകരാക്രമണവും അതിനെത്തുടർന്നുള്ല പ്രശ്നങ്ങളും ഉണ്ടെന്നത് സത്യമാണ്. എന്നാൽ സോഷ്യൽ മീഡിയയും ചില മാദ്ധ്യമങ്ങളും അനാവശ്യ ഭീതി ഉണ്ടാക്കുകയാണെന്നാണ് കോഴിക്കോട്ടുകാരനായ ടൂർ ഓപ്പറേറ്റർ ഷാക്കിർ പറയുന്നത്. കാശ്മീരിൽ വിനോദസഞ്ചാരികൾ സ്ഥലങ്ങൾ കാണാൻ പോകുന്നുണ്ട്, ഹോട്ടലുകളിൽ താമസിക്കുന്നുണ്ട്. എല്ലാവരെയും സഹായിക്കാൻ സൈന്യവും രംഗത്തുണ്ട്. ശരിക്കുപറഞ്ഞാൽ അവിടെ ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയാണ്. പക്ഷേ, ഭീകാരാക്രമത്തെക്കുറിച്ചുള്ള വാർത്തകളുടെ ഓവർ എക്സ്‌പോഷർ കാരണമാണ് കാശ്മീരിലേക്ക് കൂടുതൽ ആൾക്കാർ പോകാൻ തയ്യാറാകാത്തതെന്നാണ് ഷാക്കിർ പറയുന്നത്. ഇതുകാരണം പോകാൻ തയ്യാറായി വരുന്ന മലയാളികൾ പോലും യാത്രമതിയാക്കുകയാണെന്നും ഷാക്കിർ പറയുന്നു. അധികം വൈകാതെതന്നെ കാശ്മീരിലെ ടൂറിസംമേഖല പഴയതുപോലെ തിരിച്ചുവരും എന്ന പ്രത്യാശയാണ് ഷാക്കിറിനും ഉള്ളത്.

നാട്ടുകാരുടെ കട്ട സപ്പോർട്ട്

കാശ്മീരിലെ പ്രധാന വരുമാനമാർഗം ടൂറിസം തന്നെയാണ്. യുവാക്കൾ ഉൾപ്പടെയുള്ളവർ ടൂറിസം മേഖലയിൽ ജോലിചെയ്ത് മികച്ച വരുമാനമുണ്ടാക്കുന്നുണ്ട്. ഇവർക്ക് മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാൻ സമയമില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുടെയും സൈന്യത്തിന്റെയും പൊലീസിന്റെയും ശ്രമഫലമായി അത്തരമൊരു സാഹചര്യം ഉയർന്നുവന്നപ്പോൾ ഭീകരപ്രവർത്തനങ്ങൾക്ക് ആളുകിട്ടാതായി. ഇതായിരിക്കാം ടൂറിസം മേഖലയെ തന്നെ ആക്രമിക്കാൻ ഭീകരർ തീരുമാനിച്ചതെന്നാണ് വനിതാ ടൂർ കോ ഓർഡിനേറ്ററായ ദേവിക പറയുന്നത്. സഞ്ചാരികൾക്കുനേരെ വെടിയുതിർത്ത ഭീകരന്റെ തോക്ക് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച കുതിരക്കാൻ സയ്യിദ് ആദിൽ ഹുസൈൻ ഷാ ഇപ്പോഴത്തെ കാശ്മീരി യൂത്തിന്റെ പ്രതീകമാണെന്നും ദേവിക ചൂണ്ടിക്കാട്ടുന്നു. ആക്രമണം നടക്കുമ്പോൾ നാട്ടിലായിരുന്നു ദേവിക. അധികം വൈകാതെ തന്നെ കാശ്മീർ കേരളംപോലെ സമാധാനപൂർണമാകുമെന്നാണ് ദേവിക പറയുന്നത്.

TAGS: PAHALGAM, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.